ഒരു കുട്ടി തന്റെയല്ലെന്ന് ഡിഎൻഎ പരിശോധനയിലൂടെ (DNA Test) നിസംശയം തെളിയിക്കപ്പെട്ടാൽ, ആ കുട്ടിയുടെ ജീവനാംശം നൽകാൻ ഒരു പുരുഷനെ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി. നിയമപരമായ വിവാഹബന്ധം നിലനിൽക്കുന്ന സമയത്താണ് കുട്ടി ജനിച്ചതെങ്കിൽ പോലും ഈ വിധി ബാധകമാകുമെന്ന് കോടതി വ്യക്തമാക്കി.ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഡൽഹി ഹൈക്കോടതിയുടെ വിധി ശരിവെച്ചത്. മകൾക്ക് ജീവനാംശം നിഷേധിച്ചതിനെതിരെ ഒരു യുവതി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.മൂന്ന് വർഷത്തോളം പ്രതിയുടെ വീട്ടിൽ വീട്ടുജോലിക്കാരിയായിരുന്ന പരാതിക്കാരി, വിവാഹ വാഗ്ദാനം നൽകി പ്രതി പീഡിപ്പിച്ചു എന്നാരോപിച്ചാണ് കോടതിയെ സമീപിച്ചത്. ഇരുവരും 2016 മാർച്ചിൽ വിവാഹിതരാകുകയും തൊട്ടടുത്ത മാസം, ഏപ്രിലിൽ ഒരു കുട്ടി ജനിക്കുകയും ചെയ്തു. എന്നാൽ ദാമ്പത്യബന്ധം വേഗത്തിൽ തകരുകയും 2016 ജൂലൈയിൽ യുവതി കോടതിയെ സമീപിക്കുകയും ചെയ്തു. തനിക്കും കുഞ്ഞിനും പ്രതിമാസം 25,000 രൂപ വീതം ഇടക്കാല ജീവനാംശവും സംരക്ഷണവുമാണ് യുവതി ആവശ്യപ്പെട്ടത്.വിചാരണക്കോടതിയുടെയും അപ്പീൽ കോടതിയുടെയും കണ്ടെത്തലുകൾനടപടികൾക്കിടയിൽ ഡിഎൻഎ പരിശോധന നടത്താനുള്ള പ്രതിയുടെ ആവശ്യം വിചാരണക്കോടതി അനുവദിച്ചു. റിപ്പോർട്ട് പ്രകാരം പ്രതി കുട്ടിയുടെ ജൈവപരമായ പിതാവല്ലെന്ന് തെളിഞ്ഞു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലും, യുവതി തന്റെ വരുമാന വിവരങ്ങൾ മറച്ചുവെച്ചു എന്ന നിരീക്ഷണത്തിലും ഇടക്കാല ജീവനാംശത്തിനായുള്ള അപേക്ഷ കോടതി തള്ളി. ആദ്യ അപ്പീൽ കോടതിയും ഈ തീരുമാനം ശരിവെച്ചു.
ഡിഎൻഎ പരിശോധനയിൽ പിതൃത്വം തെളിയിക്കപ്പെട്ടില്ലെങ്കിൽ ഭർത്താവ് ജീവനാംശം നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി
