കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ പ്രതിചേർത്ത ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് അന്വേഷണ സംഘം ഉടൻ നോട്ടീസ് നല്‍കും.കേസില്‍ റിബേഷിനെക്കൂടി പ്രതിചേർത്തുകൊണ്ടുള്ള റിപ്പോർട്ട് അന്വേഷണ സംഘം വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്.റിബേഷ് മുൻകൂർ ജാമ്യം നേടിയിട്ടുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയക്കും. വിവാദ സ്‌ക്രീൻഷോട്ട് ആദ്യം വ്യാപകമായി ഷെയർ ചെയ്ത വ്യക്തികളില്‍ ഒരാള്‍ റിബേഷ് രാമകൃഷ്ണനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റിബേഷ് ഇത് നിരവധി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തിട്ടുണ്ട്.ജിതിൻ ഭാസ്‌കർ ആണ് ഈ കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചതെന്നും ആദ്യം പ്രചരിപ്പിച്ചതെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.സ്‌ക്രീൻഷോട്ട് നിർമിച്ചതിന് ശേഷം ജിതിൻ ഭാസ്‌കർ തന്റെ ഫോണ്‍ പൂർണമായും ഫോർമാറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനായി ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ പേർ പ്രതി ചേർക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവ് റിബേഷിന് അന്വേഷണസംഘം നോട്ടീസ് അയക്കും
