സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് തുറന്നു ചോദിച്ച്‌ ഹൈക്കോടതി; സംവിധാനങ്ങള്‍ പൂര്‍ണ പരാജയം, നിതിൻ രാജ് കേസില്‍ ഗുരുതര വിമര്‍ശനം

അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ഡോ.എം കെ റാമിനെ അറസ്റ്റ് ചെയ്ത നടപടിയിലെ നിയമപരമായ വീഴ്ചകളില്‍ പൊലീസിനെയും സർക്കാരിനെയും വിമർശിച്ച്‌ ഹൈക്കോടതി. നിയമപരമായ വീഴ്ചകള്‍ മൂലം പ്രതിയെ കോടതി വിട്ടയച്ച സംഭവം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന മാനദണ്ഡങ്ങള്‍ ലംഘിച്ച പൊലീസിന്‍റെ നിലപാടിനെതിരെ ഇപ്പോള്‍ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കേസ് ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള സ്പെഷ്യല്‍ ജഡ്ജ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുള്ള നടപടികള്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇത്തരം ഔപചാരികതകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ റിമാൻഡ് പരിഗണിക്കാൻ പാടുള്ളൂ എന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി നേരത്തെ റാമിനെ വിട്ടയച്ചത്.ഏറെ ചർച്ചയായ കേസില്‍ പൊലീസ് അതീവ അശ്രദ്ധമായി പെരുമാറിയെന്നും പ്രതിക്ക് എളുപ്പത്തില്‍ പുറത്തിറങ്ങാനും ജാമ്യം ലഭിക്കാനുമുള്ള സാഹചര്യം ഒരുക്കുകയായിരുന്നോ എന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും റാമും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഡോ. എം കെ റാം കീഴടങ്ങാൻ പൊലീസ് കാത്തിരിക്കുകയായിരുന്നു എന്ന വിമർശനവും ഉയർന്നുവന്നു. പണത്തിന് മീതേ പരുന്തും പറക്കില്ലേയെന്നും പണമുള്ളവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണോ നിലനില്‍ക്കുന്നതെന്നും ചോദിച്ച കോടതി, സുപ്രീംകോടതിയുടെ ഗൈഡ് ലൈൻസ് അറിയാത്തവിധമാണോ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും ആവർത്തിച്ചു.ഒരു ഡിവൈഎസ്പി നേതൃത്വം കൊടുത്ത അന്വേഷണത്തില്‍ ഇത്തരം വീഴ്ചകള്‍ സംഭവിച്ചത് അംഗീകരിക്കാനാവില്ലെന്നും ഈ ജോലി ചെയ്യാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണസംഘത്തെ മാറ്റി തലയുരാൻ സർക്കാരിന് ആകില്ലെന്നും സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും ചോദിച്ച ഹൈക്കോടതി, ഇവിടെയുള്ള സംവിധാനങ്ങള്‍ പൂർണ്ണ പരാജയമാണെന്ന് കടുപ്പിച്ചു പറഞ്ഞു. പൊലീസ് ആരുടെ കൂടെയാണെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും ഓർമ്മിപ്പിച്ച കോടതി, സാധാരണക്കാരന് നീതി നടപ്പാക്കാനാണ് പൊലീസെന്ന കാര്യവും ചൂണ്ടിക്കാട്ടി.വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ചോദിച്ച ഹൈക്കോടതി, സംഭവത്തില്‍ വെള്ളിയാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കാൻ സർക്കാരിനോട് നിർദ്ദേശിച്ചു. അതിനൊപ്പം കേസിന്‍റെ രേഖകള്‍ ഹാജരാക്കാൻ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയോട് ആവശ്യപ്പെടുകയും കേസ് പരിഗണിച്ച ജഡ്ജിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *