കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബിഡിഎസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു.ഉത്തർപ്രദേശ് സ്വദേശിയായ ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവല്‍, ഹരിയാന സ്വദേശിയായ പ്രകാശ് ജയ് എന്നിവരാണ് റിമാൻഡിലായത്. കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് നോയിഡയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കോളേജിലെ അധ്യാപകരുടെ അധിക്ഷേപത്തെ തുടർന്നാണ് നിതിൻരാജ് ജീവനൊടുക്കിയതെന്നാണ് ആരോപണം. അതേസമയം നിതിൻരാജ് അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആപ്പ് മുഖേന ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഇവരില്‍ നിന്നുള്ള ഭീഷണി നിതിൻ നേരിട്ടതായി പരാതിയുണ്ട്.പിന്നാലെയാണ് ഇൻസ്റ്റാ പേ എന്ന ലോണ്‍ ആപ്പിനെതിരേയും പൊലീസ് കേസെടുത്തത്. ഈ കേസിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് നോയിഡയില്‍ നിന്നും പൊലീസ് ആപ്പ് നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്രിൻസിപ്പലിൻ്റെ മുറിയില്‍നിതിൻ രാജ് എത്തിയ ദൃശ്യങ്ങളും പുറത്തുവന്നു. നിതിൻ രാജിൻ്റെ ഫോണ്‍ അധ്യാപകർ പരിശോധിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ മുറിയില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിദ്യാർഥി ജീവനൊടുക്കിയത്.
നിതിൻ രാജിന്റെ മരണം: അറസ്റ്റിലായ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ റിമാൻഡില്‍
