കൊൽക്കത്ത: ടി.എം.സി. ദേശീയ ജനറൽ സെക്രട്ടറിയും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജിക്ക് കൊൽക്കത്ത ഹൈക്കോടതിയിൽനിന്ന് താത്കാലിക ആശ്വാസം. അദ്ദേഹത്തിന്റെ എംപി ഓഫീസ് കെട്ടിടം പൊളിച്ച നടപടി അടിയന്തരമായി നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചു.ശനിയാഴ്ചയാണ് ഓഫീസ് കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ച് പ്രാദേശിക ഭരണകൂടം ബുൾഡോസർ കൊണ്ട് പൊളിച്ചുനീക്കിയത്. സൗത്ത് 24 പർഗാന ജില്ലയിലെ അംതാലയിൽ സ്ഥിതി ചെയ്യുന്ന ഓഫീസിന് നേർക്കായിരുന്നു നടപടി. വിഷയം കോടതി വീണ്ടും പരിഗണിക്കുന്നതുവരെ എല്ലാ കക്ഷികളോടും തൽസ്ഥിതി തുടരാനും കോടതി നിർദേശിച്ചിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും വിഷയം പരിഗണിക്കുന്ന റെഗുലർ ബെഞ്ച് മുൻപാകെ ഹാജരാക്കാനും കോടതി നിർദേശിച്ചു. പൊളിച്ചുനീക്കൽ നടപടിയ്‌ക്കെതിരേ അടിയന്തര നടപടി ആവശ്യപ്പെട്ട് അഭിഷേകിന്റെ കന്പനിയായ ലീപ്സ് ആൻഡ് ബൗണ്ടസ് കോടതിയെ സമീപിക്കുകയായിരുന്നു. ഞായറാഴ്ച കോടതി അവധിയായതിനാൽ പ്രത്യേക വാദം കേൾക്കലിലൂടെയാണ് വിഷയം പരിഗണിച്ചത്.
എം.പി ഓഫീസ് പൊളിച്ചുനീക്കൽ നിർത്തിവെക്കാൻ നിർദേശിച്ച് കൊൽക്കത്ത ഹൈക്കോടതി
