അണ്ണാഡിഎംകെ എംഎൽഎമാരുടെ രാജി സ്വീകരിച്ച സംഭവം; തമിഴ്‌നാട് സ്പീക്കർക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധികാരികള്‍ക്കും മദ്രാസ് ഹൈക്കോടതി നോട്ടീസ്. കൂറുമാറ്റ നിരോധന നടപടികൾ നിലനിൽക്കെ, അണ്ണാ ഡിഎംകെ കക്ഷിയുടെ നാല് എംഎൽഎമാരുടെ രാജി സ്വീകരിച്ച സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സ്പീക്കർ, നിയമസഭാ സെക്രട്ടറി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എന്നിവർക്കും രാജി വെച്ച എംഎൽഎമാർക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.എന്നാൽ ഈ ഘട്ടത്തിൽ സ്പീക്കറുടെ തീരുമാനത്തിന്മേൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ കോടതി വിസമ്മതിച്ചു. അണ്ണാ ഡിഎംകെ ചീഫ് വിപ്പ് അഗ്രി കൃഷ്ണമൂർത്തി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നീക്കം. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ സ്ഥാനാർത്ഥികളായി മത്സരിച്ച് ജയിക്കുകയും, പിന്നീട് പാർട്ടി വിട്ട് മുഖ്യമന്ത്രി ജോസഫ് വിജയിന്‍റെ തമിഴക വെട്രി കഴകം പാർട്ടിയിൽ ചേരുകയും ചെയ്ത നാല് എംഎൽഎമാരുടെ രാജി സ്വീകരിച്ചതാണ് ഹർജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.തെരഞ്ഞെടുപ്പിൽ ടിവികെ 108 സീറ്റുകൾ നേടിയിരുന്നുവെന്നും, പിന്നീട് ഭൂരിപക്ഷം തെളിയിക്കാൻ വിവിധ പാർട്ടികളുടെ പിന്തുണ തേടിയപ്പോൾ മെയ് 13-ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ 25 അണ്ണാ ഡിഎംകെ എംഎൽഎമാർ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പാർട്ടി വിപ്പിന്‍റെ നിർദ്ദേശം ലംഘിച്ച് വോട്ട് ചെയ്ത ഈ 25 പേരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.എന്നാൽ ഇതിനിടയിൽ മെയ് 25-ന്, ടിവികെയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത മധുരാന്തകം എംഎൽഎ മരഗതം കുമാരവേൽ, പെരുന്തുറൈ എംഎൽഎ ജയകുമാർ, ധാരാപുരം എംഎൽഎ സത്യഭാമ എന്നിവർ തങ്ങളുടെ പദവികൾ രാജി വെക്കുകയും മന്ത്രി ആദവ് അർജുനയുടെ സാന്നിധ്യത്തിൽ ടിവികെയിൽ ചേരുകയും ചെയ്തു. സെക്രട്ടേറിയറ്റിൽ വെച്ച് നടന്ന ഈ ചടങ്ങിന് തൊട്ടുപിന്നാലെ ഇവർക്ക് ടിവികെയുടെ അംഗത്വ കാർഡുകളും വിതരണം ചെയ്യപ്പെട്ടു. സമാനമായ രീതിയിൽ മെയ് 26-ന് അംബാസമുദ്രം മണ്ഡലത്തിലെ എംഎൽഎ ഇസക്കി സുബ്ബയ്യയും തന്‍റെ പദവി രാജി വെച്ചിരുന്നു. ഇവർക്കെതിരെ അയോഗ്യതാ നടപടികൾ ആവശ്യപ്പെട്ട് ഹർജി നിലനിൽക്കുന്നതിനാൽ രാജി സ്വീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാണ് അണ്ണാ ഡിഎംകെ പ്രധാനമായും ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *