ന്യൂഡൽഹി: ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി ആന്തരിക ശാരീരിക പരിശോധനയ്ക്ക് വിധേയയാകാൻ തയ്യാറായില്ലെങ്കിൽ നിർബന്ധിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി.
താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിയിക്കാൻ ഇത്തരമൊരു പരിശോധനയ്ക്ക് പെൺകുട്ടിയെ നിർബന്ധിക്കാൻ ഭരണകൂടത്തിന് യാതൊരു അവകാശവുമില്ലെന്നും അവൾക്കുണ്ടായ മുറിവിനെ വീണ്ടും അപമാനിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടേതാണ് സുപ്രധാന നിരീക്ഷണം.
11 വയസുള്ള തന്റെ വളർത്തുമകളെ പീഡിപ്പിച്ച കേസിൽ ബംഗ്ലാദേശി സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഗിരീഷ് കത്പാലിയയുടെ നിരീക്ഷണം. ഉത്തർപ്രദേശിൽ ജനിച്ച പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പുറത്തുപറയാതിരിക്കാൻ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസിൽ തനിക്കെതിരെ കള്ളക്കഥ ചമക്കുകയാണെന്ന് അവകാശപ്പെട്ടാണ് പ്രതി കോടതിയിൽ ഹർജി നൽകിയത്. സംഭവം നടക്കുമ്പോൾ അതിജീവിതയ്ക്ക് 11 വയസല്ലായിരുന്നുവെന്നും അതിനേക്കാൾ കൂടുതലായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. ആന്തരിക പരിശോധനയ്ക്ക് പെൺകുട്ടി സമ്മതിച്ചിരുന്നില്ല. പരിശോധനയ്ക്ക് വിസമ്മതിക്കുന്നത് ജാമ്യം നൽകാനുള്ള കാരണമായി കണക്കാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഇതാണ് കോടതി തള്ളിയത്.
