എറണാകുളം: കൊച്ചിയിൽ ശുചിത്വ നഗരം എവിടെയെന്ന ചോദ്യവുമായി ഹൈക്കോടതി. കുട്ടികൾക്ക് നടക്കാൻ ശുചിത്വ നഗരം ഉണ്ടോ എന്നും കോടതി ചോദിച്ചു. വിഷയത്തിൽ കോർപ്പറേഷൻ കുറച്ചുകൂടി ശക്തമായ നടപടി എടുക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പൊതു സ്ഥലത്ത് മാലിന്യം കുന്നുകൂടുന്നത് ചൂണ്ടി കാണിച്ചാണ് കൊച്ചി കോർപ്പറേഷനെതിരെ വീണ്ടും ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. എന്തുകൊണ്ട് സിറ്റി നന്നാക്കികൂടായെന്നും കോടതിയുടെ ഭാഗത്ത് നിന്ന് ചോദ്യമുയർന്നു.കൊച്ചി നഗരത്തിൽ തല ഉയർത്തി നടക്കാൻ കഴിയില്ല. കുഴിയിൽ വീഴുമെന്ന സാഹചര്യമാണ് ഉള്ളത്. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കരുത് എന്ന് ജനങ്ങളെ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്ന് സംശയം ഉന്നയിച്ച കോടതി പൊതുജനങ്ങളുടെ മനസ് കൂടി മാറണമെന്ന് അഭിപ്രായപ്പെട്ടു. മാലിന്യ പ്രശ്നത്തിൽ കോർപ്പറേഷൻ കുറച്ചുകൂടി ശക്തമായ നടപടി എടുക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.കൊച്ചി നഗരത്തിലെ നടപ്പാതകളിൽ വാഹനങ്ങൾ നിർത്തിയിടുന്നതിലും ഹൈക്കോടതിയുടെ ഭാഗത്തു നിന്നും വിമർശനമുണ്ടായി. നടപ്പാതകൾ കച്ചവടക്കാർ കൈയ്യേറി. കാൽനടയാത്രക്കാർക്ക് നടപ്പാത ഉപയോഗിക്കാൻ കഴിയുന്നില്ല. ഇക്കാര്യത്തിൽ കൊച്ചി കോർപ്പറേഷൻ പ്രോട്ടോക്കോൾ പുറത്തിറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
തല ഉയർത്തി നടന്നാല്‍ കുഴിയില്‍ വീഴാവുന്ന സാഹചര്യം; ഹൈക്കോടതി
