ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കാതെ, പ്രതികളുടെ ജാമ്യാപേക്ഷകളെ മാത്രം ശക്തമായി എതിർക്കുന്ന മഹാരാഷ്ട്ര സർക്കാരിന്റെ നിലപാടിനെതിരെ കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. സർക്കാരിന്റെ ഈ വീഴ്ചകൾ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഒരു വിദേശ പൗരൻ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ ഈ രൂക്ഷവിമർശനം. ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുള്ള, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. “മഹാരാഷ്ട്രയിൽ നിന്ന് ദിവസേന ഇത്തരത്തിലുള്ള കേസുകളാണ് ഞങ്ങളുടെ മുന്നിലെത്തുന്നത്. നിങ്ങൾ ജാമ്യാപേക്ഷകളെ നഖശിഖാന്തം എതിർക്കും, എന്നാൽ വിചാരണ വേഗത്തിലാക്കാൻ ഒരു നടപടിയും എടുക്കില്ല. പിന്നീട് ഞങ്ങൾ കേസ് വിശദമായി പരിശോധിക്കുമ്പോൾ തെളിവുകൾ വളരെ ദുർബലമാണെന്ന് കാണാം. ഇനിമുതൽ നിങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ ഞങ്ങൾ തുറന്നുകാട്ടും,” ബെഞ്ച് വ്യക്തമാക്കി.
‘പൊതുസമൂഹത്തിൽ നിങ്ങളെ തുറന്നുകാട്ടും’ മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
