ന്യൂഡൽഹി: പരിസ്ഥിതിലോല പ്രദേശമായ ആരവല്ലി മലനിരകളുടെ അതിരുകൾക്കും ഘടനയ്ക്കും കൃത്യമായ ഏകീകൃത നിർവചനം നൽകുന്നതിനായി സുപ്രീം കോടതി അഞ്ചംഗ ഉന്നതാധികാര സമിതി രൂപീകരിച്ചു ( Uniform Definition Aravalli Range). ഈ മേഖലയിലെ ഖനന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും ഭാവിയിൽ സ്വീകരിക്കേണ്ട ശാസ്ത്രീയ നടപടികൾക്ക് സമിതിയുടെ കണ്ടെത്തലുകൾ വഴികാട്ടിയാകും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മെയ് 25-ന് പുറപ്പെടുവിച്ചതും ചൊവ്വാഴ്ച രാത്രി പരസ്യമാക്കിയതുമായ ഉത്തരവിലാണ് ഓഗസ്റ്റ് 31-നകം സമിതിയോട് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഡയറക്ടർ ജനറൽ കാഞ്ചൻ ദേവി ഈ സമിതിയുടെ എക്സ്-അഫീഷ്യോ ചെയർപേഴ്സണായി പ്രവർത്തിക്കും.ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ജനറൽ ഡോ. സുഭാഷ് അശുതോഷ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ഡോ. രാജേന്ദ്ര കുമാർ ശർമ്മ, പരിസ്ഥിതി മന്ത്രാലയ മുൻ ജോയിന്റ് സെക്രട്ടറി ബ്രിജ് മോഹൻ സിംഗ് റാത്തോഡ്, ഡൽഹി സർവകലാശാലാ ബോട്ടണി വിഭാഗം മുൻ മേധാവി പ്രൊഫ. അശോക് കെ. ഭട്നാഗർ എന്നിവരാണ് സമിതിയിലെ മറ്റ് പ്രമുഖ അംഗങ്ങൾ. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ഡയറക്ടർ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥൻ സമിതിയുടെ മെമ്പർ സെക്രട്ടറിയാകും. ആരവല്ലി മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഭാവി നീക്കങ്ങൾ കൃത്യമായ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലും സുസ്ഥിര വികസന തത്വങ്ങൾക്ക് അനുസൃതമായും ആയിരിക്കണമെന്ന് സുപ്രീം കോടതി പ്രത്യേകം ഊന്നിപ്പറഞ്ഞു.ഡൽഹി, രാജസ്ഥാൻ, ഹരിയാന സർക്കാരുകൾ, പരിസ്ഥിതി സംഘടനകൾ, ഖനന ലൈസൻസുള്ളവർ, കർഷകർ, തദ്ദേശവാസികൾ എന്നിവരുൾപ്പെടെയുള്ള എല്ലാ ഗുണഭോക്താക്കളുമായും ചർച്ച നടത്തി വേണം സമിതി അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ. സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ ആരവല്ലി മേഖലയിലെ എല്ലാത്തരം ഖനന പ്രവർത്തനങ്ങൾക്കുമുള്ള വിലക്ക് സുപ്രീം കോടതി തുടരുകയാണ്. മുൻപ് പ്രാദേശിക ഭൂപ്രകൃതിയേക്കാൾ 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള പ്രദേശങ്ങളെ മാത്രമേ ആരവല്ലി പരിധിയിൽ പെടുത്തൂ എന്ന കോടതി ഉത്തരവ് വൻ വിവാദമായിരുന്നു. ഇത് മലനിരകളുടെ 90 ശതമാനം ഭാഗത്തെയും സംരക്ഷണ പരിധിയിൽ നിന്ന് ഒഴിവാക്കുമെന്നും ഖനന മാഫിയകൾക്ക് വഴിയൊരുക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് ഈ അവ്യക്തതകൾ പരിഹരിക്കാൻ കോടതി പുതിയ സമിതിയെ നിയോഗിച്ചത്. കേസ് അടുത്തതായി സെപ്റ്റംബർ 7-ന് വീണ്ടും പരിഗണിക്കും
ആരവല്ലി മലനിരകൾക്ക് ഏകീകൃത നിർവചനം; സുപ്രീം കോടതി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു
