തലാഖ് ഇ ഹസന്‍ സാധുവായ വിവാഹ മോചനം; ഇന്ത്യയില്‍ നിരോധിച്ചിട്ടില്ലെന്ന് ഹൈക്കോടതി

ഗുവാഹതി: ഇസ്ലാമിക നിയമപ്രകാരമുള്ള, തലാഖ് ഇ ഹസന്‍ സാധുവായ വിവാഹ മോചന മാര്‍ഗമാണെന്ന് ഗുവാഹതി ഹൈക്കോടതി. ഇത് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടില്ല. തലാഖ് ഇ ഹസന്‍ വഴിയുള്ള വിവാഹ മോചനം അസമിലെ, നിര്‍ബന്ധിത മുസ്ലിം വിവാഹ, വിവാഹ മോചന രജിസ്‌ട്രേഷന്‍ നിയപ്രകാരം രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുരുഷന്‍ ഓരോ മാസത്തില്‍ ഓരോ തവണ വീതം മൂന്നു മാസം തലാഖ് ചൊല്ലി വിവാഹ മോചനം ചെയ്യുന്നതാണ് തലാഖ് ഇ ഹസന്‍.ഇസ്ലാമിക നിയമപ്രകാരം തലാഖ് ഇ ഹസന്‍ മുഖേന വിവാഹ മോചനം നേടിയ റകീബുല്‍ ഭുയാന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സംസ്ഥാനത്തെ പുതിയ നിയമപ്രകാരം വിവാഹ മോചനം രജിസ്റ്റര്‍ ചെയ്യുന്നതിനായാണ് റകീബുല്‍ ഹര്‍ജി നല്‍കിയത്. രജിസ്‌ട്രേഷനായി ഹര്‍ജിക്കാരന് അധികൃതരെ സമീപിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ ദേവ് ചൗധരി വ്യക്തമാക്കി. ഭാര്യ താനുമായുള്ള അഭിപ്രായ വ്യത്യാസത്തിനെത്തുടര്‍ന്ന് സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്ന് റകീബുല്‍ പറഞ്ഞു. 2016ലാണ് തങ്ങള്‍ വിവാഹതരായത്. 2018 മുതല്‍ ഭാര്യ സ്വന്തം വീട്ടിലാണ് താമസം. പല തവണ ശ്രമിച്ചിട്ടും ഭാര്യ തിരിച്ചുവരാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലായി താന്‍ തലാഖ് ചൊല്ലുകയായിരുന്നെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. മൂന്നു തവണ തലാഖ് ചൊല്ലിയതോടെ വിവാഹ ബന്ധം ഇല്ലാതായെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തു. 1935ലെ വിവാഹ മോചന രജിസ്‌ട്രേഷന്‍ നിയമം റദ്ദാക്കുകയും 2024ല്‍ പുതിയ നിയമം നിലവില്‍ വരുകയും ചെയ്തു. പഴയ നിയമപ്രകാരമുള്ള വിവാഹ, വിവാഹ മോചന രജിസ്റ്റാര്‍ പദവി ഇല്ലാതായെന്നും അതുകൊണ്ടു തന്നെ പഴയ നിയമ പ്രകാരമുള്ള വിവാഹ മോചനം രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ഇതു തള്ളിക്കൊണ്ടാണ് കോടതി വിധി.തലാഖ് ഇ ഹസന്‍ ഇസ്ലാമിക നിയമപ്രകാരം സാധുവായ വിവാഹ മോചന രീതിയാണെന്നും ഇതുവരെ രാജ്യത്ത് ഇതു നിയമ വിരുദ്ധമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2014 നിയമത്തിലെ പന്ത്രണ്ടാം വകുപ്പു പ്രകാരമുള്ള വ്യവസ്ഥകള്‍ ഹര്‍ജിക്കാരന്‍ പാലിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കേണ്ടതാണെന്ന് കോടതി നിര്‍ദേശിച്ചു. ആവര്‍ത്തിച്ച് നോട്ടീസ് അയച്ചിട്ടും ഹര്‍ജിക്കാരന്റെ ഭാര്യ കോടതിയില്‍ ഹാജരായില്ല. അവര്‍ക്ക് തലാഖിനെ ഉചിതമായ ഫോറത്തില്‍ ചോദ്യം ചെയ്യാനാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *