ആർബിട്രേഷൻ രംഗത്ത് ഇന്ത്യയെ പിന്നോട്ട് വലിക്കുന്ന പിന്തിരിപ്പൻ നടപടികളാണ് അമിതമായ കോടതി ഇടപെടലുകളും കേന്ദ്ര സർക്കാർ നയങ്ങളുമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജ്വല്‍ ഭൂയാൻ.ഇന്ത്യ ഇന്റർനാഷണല്‍ ആർബിട്രേഷൻ സെന്റർ സംഘടിപ്പിച്ച മൂന്നാമത് വാർഷിക പ്രഭാഷണത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കടുത്ത വിമർശനം ഉന്നയിച്ചത്. രാജ്യത്തെ ഒരു ആഗോള ആർബിട്രേഷൻ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഈ രണ്ടു കാര്യങ്ങളും തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കോടതിയുടെ അമിത ഇടപെടല്‍മുദ്രപത്രം പതിക്കാത്തതോ, മതിയായ സ്റ്റാമ്പ് ഇല്ലാത്തതോ ആയ കരാറുകളിലെ ആർബിട്രേഷൻ വ്യവസ്ഥകള്‍ക്ക് നിയമസാധുതയില്ലെന്ന സുപ്രീം കോടതിയുടെ 2023 ഏപ്രിലിലെ വിധി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. എൻ എൻ ഗ്ലോബല്‍ മർക്കന്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ് വേഴ്സസ് ഇൻഡോ യുണീക് ഫ്ലേം ലിമിറ്റഡ്’ കേസിലെ ഈ വിധി വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്ന് ജസ്റ്റിസ് ഭൂയാൻ പറഞ്ഞു. എന്നാല്‍, പിന്നീട് 2023 ഡിസംബറില്‍ ജസ്റ്റിസ് ഭൂയാൻ കൂടി ഉള്‍പ്പെട്ട ഏഴംഗ ബെഞ്ച് ഈ വിധി തിരുത്തിയിരുന്നു. സ്റ്റാമ്പിങ്ങിലെ കുറവുകള്‍ പരിഹരിക്കാവുന്ന പിഴവുകള്‍ മാത്രമാണെന്നും, അത് ആർബിട്രേഷൻ വ്യവസ്ഥയെ അസാധുവാക്കുന്നില്ലെന്നും പുതിയ വിധി വ്യക്തമാക്കി. ഒരു കരാറും അതിലെ ആർബിട്രേഷൻ വ്യവസ്ഥയും രണ്ടായി കാണണമെന്ന തത്വത്തിനും ഈ വിധി ഊന്നല്‍ നല്‍കി.
സർക്കാർ നയത്തിനെതിരെ വിമർശനംകേന്ദ്ര ധനമന്ത്രാലയം 2023 മേയ് 29-ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടമാണ് ജസ്റ്റിസ് ഭൂയാന്റെ വിമർശനത്തിന് ഇടയാക്കിയ രണ്ടാമത്തെ വിഷയം. സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന കരാറുകളില്‍, തർക്കപരിഹാരത്തിനുള്ള ആർബിട്രേഷൻ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം വഴി മാത്രമേ നടത്താവൂ എന്ന് ഈ മെമ്മോറാണ്ടം നിർദേശിച്ചിരുന്നു. ഇതിനായി ഐഐഎസി-യുടെ പേര് പ്രത്യേകം പരാമർശിക്കുകയും ചെയ്തു. ഇതൊരു പിന്തിരിപ്പൻ നടപടിയാണെന്ന് ജസ്റ്റിസ് ഭൂയാൻ തുറന്നടിച്ചു.ആർബിട്രേഷന്റെ അടിസ്ഥാന ശിലയായ ‘കക്ഷികളുടെ സ്വയം നിർണ്ണയാവകാശം’ ഇല്ലാതാക്കുന്നതാണ് ഈ നയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിരോധാഭാസമെന്നു പറയട്ടെ, സർക്കാർ പ്രോത്സാഹിപ്പിക്കുന്ന ഐഐഎസിയുടെ വേദിയില്‍ വെച്ചു തന്നെയായിരുന്നു ജസ്റ്റിസ് ഭൂയാന്റെ ഈ വിമർശനം. ഒരു കക്ഷിയായ സർക്കാർ തന്നെ ആർബിട്രേഷൻ എവിടെ നടത്തണമെന്ന് നിർബന്ധിക്കുന്നത് പക്ഷപാതപരമാണെന്ന തോന്നലുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഒരു മികച്ച ആർബിട്രേഷൻ കേന്ദ്രമാകണമെങ്കില്‍ ഇത്തരം ഇടപെടലുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
