ചെന്നൈ: മുസ്‍ലിങ്ങൾക്കെതിരെ പൊലീസ് വ്യാജക്കേസുകൾ ചുമത്തുകയാണെന്ന് ആരോപിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.ഇത്തരം പരാമർശങ്ങൾ മതത്തെ അപമാനിക്കുന്ന കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് ഭാരത ചക്രവർത്തി നിരീക്ഷിച്ചു. പൊലീസ് മുസ്‍ലിങ്ങൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുന്നുവെന്നാരോപിച്ച് ഒരാൾ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പരാമർശങ്ങൾ പൂർണമായും പരിഗണിച്ചാലും അവ ഒരു രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്ന് കോടതി വിലയിരുത്തി.ഒരു പ്രത്യേക മതത്തെയോ മതവിശ്വാസങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണെന്ന് ആരോപണങ്ങളിൽ നിന്ന് കണ്ടെത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.കേസിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 295 പ്രകാരമാണ് കുറ്റം ചുമത്തിയിരുന്നത്. ആരാധനാലയങ്ങൾക്കോ പവിത്ര വസ്തുക്കൾക്കോ കേടുവരുത്തുകയോ അവയെ അപമാനിക്കുകയോ ചെയ്യുന്നവർക്കെതിരെയാണ് ഈ കുറ്റം ചുമത്തുന്നത്. എന്നാൽ വീഡിയോയിലെ പ്രസ്താവനകൾ മതത്തെ അപമാനിക്കുന്നതിലേക്ക് എത്തുന്നില്ലെന്ന് വിലയിരുത്തിയ കോടതി, ക്രിമിനൽ നടപടികൾ തുടരുന്നതിന് മതിയായ അടിസ്ഥാനമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കിയത്.
മുസ്‍ലിങ്ങൾക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തെന്ന വീഡിയോ പ്രചരിപ്പിച്ചത് മതനിന്ദയല്ല ;മദ്രാസ് ഹൈക്കോടതി
