നടിയെ ആക്രമിച്ച കേസിലെ മാധ്യമ റിപ്പോർട്ടിംഗിനെതിരെ നല്‍കിയ ഹർജിയില്‍ നടൻ ദിലീപിന് തിരിച്ചടി.ഹൈക്കോടതിയില്‍ നിന്ന് ഹർജിക്കെതിരെ രൂക്ഷമായ പരാമർശങ്ങള്‍ ഉണ്ടായി.പ്രതിയുടെ പേര് പ്രസിദ്ധീകരിക്കുന്നതോ വിചാരണയുടെ വസ്തുതാപരമായ വിവരങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതോ എങ്ങനെയാണ് കുറ്റകരമാകുന്നത് എന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ചോദിച്ചു.ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനാണ് നിയമപരമായ നിയന്ത്രണങ്ങള്‍ ഉള്ളതെന്നും, പ്രതിയുടെ കാര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.മാധ്യമ വാർത്തകള്‍ തന്നെ എങ്ങനെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കാൻ കോടതി ദിലീപിനോട് ആവശ്യപ്പെട്ടു. വിചാരണാ കോടതി പുറപ്പെടുവിച്ച ‘ഗ്യാഗ് ഓർഡർ’ (മാധ്യമ നിയന്ത്രണം) ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അതിന് പരിഹാരം തേടേണ്ടത് വിചാരണാ കോടതിയിലാണ്.അതിന് കോടതിയലക്ഷ്യ ഹർജി ഫയല്‍ ചെയ്യുകയാണ് വേണ്ടതെന്നും, ഹൈക്കോടതിയെ സമീപിക്കുകയല്ല വേണ്ടതെന്നും ജസ്റ്റിസ് സെബാസ്റ്റ്യൻ നിരീക്ഷിച്ചു. മാധ്യമ വിചാരണ തടയണമെന്നും കേസ് വിചാരണ പൂർത്തിയാകുന്നതുവരെ മാധ്യമ റിപ്പോർട്ടുകള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.അതേസമയം, മാധ്യമങ്ങള്‍ക്കെതിരെ 2022ല്‍ രജിസ്റ്റർ ചെയ്ത കേസുകളില്‍ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവ് പാലിക്കാൻ പൊലീസിന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. അന്വേഷണം വൈകിയാല്‍ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദ്ദേശം നല്‍കി. കേസ് ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും. 2025 ഡിസംബറില്‍ ഗൂഢാലോചനക്കേസില്‍ ദിലീപിനെ വിചാരണാ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
പ്രതിയുടെ പേര് പ്രസിദ്ധീകരിക്കുന്നത് എങ്ങനെ കുറ്റകരമാകും? നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വിചാരണ തടയണമെന്ന ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി
