ഏറെ വിവാദമായ മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസില്‍ പ്രധാന പ്രതിയായ എച്ച് ആർ മാനേജർ നിദ ഖാൻ അറസ്റ്റില്‍.കഴിഞ്ഞ 25 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാനെ പൊലീസ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റില്‍ ഉയർന്ന പീഡന, മതപരിവർത്തന പരാതികളിലാണ് നിദയെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. നാസിക് ബിപിഒ യൂണിറ്റില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഉയർന്നത്. ചില ജീവനക്കാർ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന ശ്രമങ്ങള്‍ എന്നിവ നേരിട്ടതായി പരാതി നല്കി. വർഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാർ പരാതിയുമായി വന്നപ്പോഴാണ് കൊടും ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത് വന്നത്.പരാതികളെത്തുടർന്ന്, പൊലീസ് നിരവധി ടീമുകളെ രൂപീകരിക്കുകയും നിദ ഖാനെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി തെരച്ചില്‍ നടത്തി വരികയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്ഐആറുകളാണ് പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ എട്ട് പ്രതികളെയാണ് പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരിക്കുന്നത്. അറസ്റ്റിലായ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മേധാവി അശ്വിനി ചൈനാനി എന്നിവരെ ടിസിഎസ് ജോലിയില്‍ നിന്നും പിരിച്ച് വിട്ടു.
ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവില്‍ പോയ എച്ച്ആര്‍ മാനേജര്‍ നിദ ഖാൻ 25 ദിവസത്തിന് ശേഷം പിടിയില്‍
