മാലേഗാവ് സ്ഫോടനം: നാല് പ്രതികളെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടു

മുംബൈ: മാലേഗാവ് സ്ഫോടനക്കേസിൽ നാല് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയ വിചാരണ കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. രാജേന്ദ്ര ചൗധരി, ധാൻ സിംഗ്, മനോഹർ റാം സിംഗ് നർവാരിയ, ലോകേഷ് ശർമ്മ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇവർക്കെതിരായ വിചാരണ ഇതോടെ അവസാനിച്ചു. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.2025 സെപ്റ്റംബറിലാണ് പ്രത്യേക കോടതി ഇവർക്കെതിരെ കുറ്റം ചുമത്തിയത്. ഇത് ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി കുറ്റം ചുമത്തിയ രീതിയെയും കേസിൽ മറ്റ് നിരവധി കൂട്ടുപ്രതികളെ വിട്ടയച്ചതിനെയും അപ്പീൽ ചോദ്യം ചെയ്തിരുന്നു. സ്ഫോടനം കണ്ട ദൃക്‌സാക്ഷികളെ ഹാജരാക്കാൻ എൻഐഎയ്ക്ക് കഴിഞ്ഞില്ലെന്നും, മറ്റ് പ്രതികളെ വിട്ടയച്ചത് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.2006 സെപ്തംബർ 8നാണ് മാലേഗാവിലെ പവർലൂം ടൗണിൽ സ്ഫോടന പരമ്പര നടന്നത്. യുഎപിഎ (UAPA) ഉൾപ്പെടെയുള്ള കടുത്ത നിയമങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യം മഹാരാഷ്ട്ര എടിഎസ് (ATS) അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്കും (CBI), ഒടുവിൽ എൻഐഎയ്ക്കും (NIA) കൈമാറുകയായിരുന്നു.ദേശീയ അന്വേഷണ ഏജൻസി തെളിവു നൽകുന്നതിൽ പരാജയപ്പെട്ടതോടെ 2025 ജൂലൈ 31ന് മാലേഗാവ് സ്‍ഫോടനക്കേസിലെ ഹിന്ദുത്വതീവ്രവാദികളായ എല്ലാ പ്രതികളെയും എൻഐഎ പ്രത്യേക കോടതി വെറുതെവിട്ടു. സ്‌ഫോടനത്തിനുപിന്നിൽ ബിജെപി മുൻ എംപി പ്രഗ്യാസിങ് ഠാക്കൂർ അടക്കമുള്ള ഏഴ് പ്രതികളാണെന്ന സംശയം ശക്തമായി സ്ഥാപിക്കപ്പെട്ടെങ്കിലും ശിക്ഷിക്കാൻ മതിയായ തെളിവില്ലെന്ന് കോടതി അറിയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *