കാഫിർ സ്ക്രീൻഷോട്ട് കേസില്‍ മേല്‍ കോടതിയില്‍ ജാമ്യ ഹർജി നല്‍കി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്കർ. വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ കോഴിക്കോട് ജില്ലാ സെക്ഷൻസ് കോടതിയെയാണ് പ്രതി സമീപിച്ചത്.പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചുകൊണ്ടായിരുന്നു ജാമ്യ ഹർജി തള്ളിയത്.സ്ക്രീൻഷോട്ട് നിർമിച്ചത് ജിതിൻ ഭാസ്കറിന്റെ ഫോണില്‍ നിന്നെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ഈ തെളിവുകള്‍ നശിപ്പിക്കാൻ ഫോണ്‍, ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്സ്‌ആപ്പ് ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.ജില്ലാ ഫോറൻസിക് ലാബിന്റെ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായെന്നും എസ് ഐ ടി സംഘം കോടതിയില്‍ റിപ്പോർട്ട് നല്‍കി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അന്വേഷണ സംഘം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് കോടതി ജിതിൻ ഭാസ്കറിന് ജാമ്യം നിഷേധിച്ചത്.
കാഫിര്‍ സ്ക്രീൻഷോട്ട് കേസ്: മേല്‍ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി ജിതിൻ ഭാസ്കര്‍
