ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് തടവും പിഴയും വിധിച്ച്‌ കോടതി

ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം ഒരു മാസം തടവും 25,500 രൂപ പിഴയും വിധിച്ച്‌ കോടതി.ചിതറ കിഴക്കുംഭാഗം മണിമന്ദിരം വീട്ടില്‍ വിനോദി(50) നെ ആണ് കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എ. ഷാനവാസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക പരിക്കേറ്റ ഹരീഷ് കുമാറിന് നല്‍കണമെന്നും വിധിയില്‍ പരാമർശിക്കുന്നു.2022 ഡിസംബർ 28ന് രാത്രി ഏഴോടെയാണ് കേസിനാസ്പദമായ സംഭവം. ചിതറ കിഴക്കുംഭാഗം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ചാണ് മുൻവൈരാഗ്യത്തെ തുടർന്ന് കിഴക്കുംഭാഗം സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഹരീഷ് കുമാറിനെ തടഞ്ഞുനിർത്തി തള്ളി താഴെയിട്ട ശേഷം കൈവശം കരുതിയിരുന്ന കൊടുവാള്‍ ഉപയോഗിച്ച്‌ പ്രതി വെട്ടി പരിക്കേല്‍പ്പിച്ചത്. സബ് ഇൻസ്പെക്ടറായിരുന്ന ജി. അനില്‍കുമാറാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *