ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടിക പുതുക്കിയപ്പോൾ (Special Intensive Revision) വ്യാപകമായി വോട്ടുകൾ വെട്ടിമാറ്റപ്പെട്ടെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കും മറ്റ് സ്ഥാനാർത്ഥികൾക്കും പുതിയ അപേക്ഷകൾ നൽകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിജയത്തേക്കാൾ കുറഞ്ഞ മാർജിനിലുള്ള മണ്ഡലങ്ങളിൽ വോട്ട് നീക്കം ചെയ്തത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്ന തൃണമൂൽ കോൺഗ്രസിന്റെ പരാതി പരിഗണിച്ചാണ് കോടതി നിലപാട്.സംസ്ഥാനത്തെ 31 സീറ്റുകളിൽ വിജയശതമാനത്തേക്കാൾ കൂടുതൽ വോട്ടുകൾ വെട്ടിമാറ്റപ്പെട്ടതായി ടിഎംസി എംപി കല്യാൺ ബാനർജി കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, തിരഞ്ഞെടുപ്പ് ഹർജി വഴിയാണ് ഇതിൽ പരിഹാരം കാണേണ്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ 294 അംഗ സഭയിൽ 207 സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തിയിരുന്നു. ടിഎംസിക്ക് 80 സീറ്റുകളാണ് ലഭിച്ചത്
ബംഗാളിൽ വോട്ടുകൾ വെട്ടിമാറ്റിയെന്ന് പരാതി; മമതയ്ക്ക് പുതിയ ഹർജി നൽകാമെന്ന് സുപ്രീം കോടതി
