നൽസാർ ബിരുദദാന ചടങ്ങിൽ പങ്കെടുക്കില്ല; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: നൽസാർ യൂണിവേഴ്സിറ്റി ഓഫ് ലോയുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കാണ് ഇതോടെ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.ജോധ്പൂരിൽ ദേശീയ നിയമ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ അഭിസംബോധന ചെയ്ത ശേഷം ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൽസാർ സർവകലാശാലയുടെ ക്ഷണത്തിന് താൻ ഒരിക്കലും സമ്മതം നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. ബിരുദദാന ചടങ്ങിൽ താൻ പങ്കെടുക്കുന്നുവെന്ന ചോദ്യം തന്നെ ഉദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലയുടെ പാരമ്പര്യത്തിന് അനുസൃതമായി ഓഗസ്റ്റ് അവസാനമോ സെപ്റ്റംബറിലോ നടക്കാനിരിക്കുന്ന ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി അധ്യക്ഷത വഹിക്കാൻ ചീഫ് ജസ്റ്റിസിനെ ക്ഷണിച്ചതായി നൽസാർ അധികൃതർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ സർവകലാശാലയിലെ 1400ഓളം വരുന്ന വിദ്യാർഥികളിൽ 400ലധികം പേർ ഈ നീക്കത്തെ എതിർത്തതോടെയാണ് ക്ഷണം വിവാദമായത്. ജൂലൈ 20ന് പാർലമെൻ്റിലേക്ക് നടന്ന വിദ്യാർഥി മാർച്ചുമായി ബന്ധപ്പെട്ട ഹർജികളും പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളും ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് കൈകാര്യം ചെയ്ത രീതിയുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർഥികളുടെ എതിർപ്പ്.അമിതമായ ബലപ്രയോഗം, പെല്ലറ്റ് ഗണ്ണുകളുടെ വിന്യാസം, സ്വകാര്യതാ അവകാശങ്ങൾ ലംഘിച്ച് പ്രതിഷേധക്കാരെ നിരീക്ഷിക്കാൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്ന ആരോപണം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളാണ് നിലവിൽ ബെഞ്ച് പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾ ചീഫ് ജസ്റ്റിസിൻ്റെ സന്ദർശനത്തെ എതിർത്ത് രംഗത്തുവന്നത്. രാജ്യത്തെ ഏറ്റവും മികച്ച നിയമ സർവകലാശാലകളിൽ ഒന്നായ നൽസാറിലെ വിദ്യാർഥികളുടെ ഈ നിലപാട് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *