ഭർത്താവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം ബന്ധുക്കളെ ആ കേസിൽ കുറ്റക്കാരായി കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രണ്ടാമത്തെ വിവാഹത്തിൽ സജീവമായി പങ്കെടുക്കുകയോ, അതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയോ, വിവാഹത്തിന് പ്രോത്സാഹനം നൽകുകയോ ചെയ്താൽ മാത്രമേ ബന്ധുക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സാധിക്കൂവെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തിൽ നിന്നുള്ള ഒരു കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.ഭർത്താവിൽ നിന്ന് സ്ത്രീധന പീഡനവും ക്രൂരതയും നേരിട്ടതായി ആരോപിച്ച് 2016-ൽ ഒരു യുവതി നൽകിയ പരാതിയിലാണ് ഈ നടപടി. ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചുവെന്നും ഇതിന് വീട്ടുകാരുടെ അറിവുണ്ടായിരുന്നു എന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ബഹുഭാര്യത്വം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയായിരുന്നു. വിചാരണക്കോടതി നടപടികളുമായി മുന്നോട്ട് പോയതോടെയും ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചതോടെയുമാണ് ബന്ധുക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.കേസ് പരിശോധിച്ച സുപ്രീം കോടതി, രണ്ടാം വിവാഹത്തിൽ ബന്ധുക്കൾക്ക് സജീവ പങ്കാളിത്തമുണ്ടായിരുന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ കോടതി റദ്ദാക്കി. വിവാഹത്തെക്കുറിച്ച് അറിയാം എന്നത് ഒരാളെ കുറ്റകൃത്യത്തിൽ പങ്കാളിയാക്കാൻ മതിയായ കാരണമല്ലെന്ന് കോടതി ആവർത്തിച്ചു
രണ്ടാം വിവാഹം; അറിവുണ്ടെന്ന കാരണത്താൽ ബന്ധുക്കൾ കുറ്റക്കാരാകില്ലെന്ന് സുപ്രീം കോടതി
