തമിഴ് രാഷ്ട്രീയത്തിലെ പുതിയ ശക്തിയായി ഉദിച്ചുയരുന്ന തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ജനവിധി തേടിയത്. തമിഴ് മണ്ണിലെ ദ്രാവിഡ രാഷ്ട്രീയ കോട്ടകളിൽ വിള്ളൽ വീഴ്ത്താനും തന്റെ രാഷ്ട്രീയ സ്വാധീനം ചെന്നൈയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ ഇരട്ട സ്ഥാനാർത്ഥിത്വം. ട്രിച്ചി ഈസ്റ്റിലെ മത്സരം ഡെൽറ്റ മേഖലയിലെ ഡിഎംകെ സ്വാധീനത്തെ വെല്ലുവിളിക്കാനുള്ളതായിരുന്നുവെങ്കിൽ, ചെന്നൈയിലെ പെരമ്പൂർ നഗരമേഖലയിലെ കരുത്ത് തെളിയിക്കാനുള്ളതായിരുന്നു.രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏത് സീറ്റ് നിലനിർത്തും എന്ന ചോദ്യം ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 70 പ്രകാരം ഒരാൾക്ക് ഒരേസമയം രണ്ട് മണ്ഡലങ്ങളെ പ്രതിനിധീകരിക്കാൻ അനുവാദമില്ല. അതിനാൽ, രണ്ട് സീറ്റിലും വിജയിക്കുന്ന പക്ഷം ഏതെങ്കിലും ഒന്ന് അദ്ദേഹം ഒഴിഞ്ഞുകൊടുക്കേണ്ടി വരും. ഫലം പ്രഖ്യാപിച്ച് 14 ദിവസത്തിനുള്ളിൽ ഏത് സീറ്റാണ് നിലനിർത്തുന്നത് എന്ന കാര്യത്തിൽ വിജയ് ഔദ്യോഗികമായി തീരുമാനമെടുക്കേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ രണ്ട് സീറ്റുകളും നഷ്ടപ്പെടാൻ സാധ്യതയുള്ള കർശനമായ നിയമവ്യവസ്ഥയാണിത്.വിജയ് ഏത് സീറ്റ് നിലനിർത്തുമെന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചകൾ കൊഴുക്കുകയാണ്. സംസ്ഥാന തലസ്ഥാനമായ ചെന്നൈയിലെ പെരമ്പൂർ സീറ്റ് നിലനിർത്തുന്നത് രാഷ്ട്രീയമായ ദൃശ്യപരതയ്ക്കും ഭരണകേന്ദ്രത്തോടുള്ള സാമീപ്യത്തിനും ഗുണകരമാകും. അതേസമയം, ട്രിച്ചി ഈസ്റ്റ് നിലനിർത്തുന്നത് മധ്യ തമിഴ്‌നാട്ടിലെ തന്റെ രാഷ്ട്രീയ അടിത്തറ ഉറപ്പിക്കുന്നതിന്റെ സൂചനയാകും. എന്നാൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ പെരമ്പൂരിൽ വിജയിക്ക് ലഭിക്കുന്ന മേൽക്കൈ അദ്ദേഹത്തിന്റെ തീരുമാനം എളുപ്പമാക്കിയേക്കാം.
രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ‘വിജയ്’ എങ്ങോട്ട്? നിയമം പറയുന്നത് ഇങ്ങനെ….
