ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തിൽ ദേശീയ പരീക്ഷാ ഏജൻസിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. എൻടിഎ പുനഃസംഘടിപ്പിക്കണമെന്നോ അല്ലെങ്കിൽ പൂർണ്ണമായി പിരിച്ചുവിടണമെന്നോ ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും (എഫ്.എം.എ.ഐ.എ) യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ടും (യു.ഡി.എഫ്) സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. കേസിൽ എൻടിഎ കൗണ്ടർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കൂടുതൽ വാദത്തിനായി മെയ് 29 വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റിയിരിക്കുകയാണ്.മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിയുടെ നടത്തിപ്പിൽ എൻടിഎയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും പരീക്ഷാ സമ്പ്രദായം പൂർണ്ണമായും പരാജയപ്പെട്ടുവെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷകളിലൊന്നിന്റെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിൽ എൻടിഎ പൂർണ്ണമായി പരാജയപ്പെട്ടതായും ഹർജിക്കാർ ആരോപിക്കുന്നു.
നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ച: എൻടിഎ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി
