ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ആക്ഷേപഹാസ്യ ഡിജിറ്റൽ കൂട്ടായ്മ ‘കോക്റോച്ച് ജനതാ പാർട്ടി’യുമായി (സിജെപി) ബന്ധപ്പെട്ട ആരോപണങ്ങളും വ്യാജ അഭിഭാഷകരും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ എൻ.കെ. ഗോസ്വാമിയോട് ‘‘ഇത് ഇത്ര വൈകാരികമായി എടുക്കേണ്ട’’ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.ചീഫ് ജസ്റ്റിസിന്റെ വിശദീകരണത്തിനുശേഷവും വളച്ചൊടിച്ചതും ദുരുദ്ദേശപരവുമായ പ്രചാരണം തുടരുകയാണെന്ന് ഗോസ്വാമി വാദിച്ചു. കോടതിമുറിയിലെ സംഭാഷണങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകില്ലെന്നു മറ്റൊരു അഭിഭാഷകനും ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി, ‘‘അത്ര ഗൗരവമായ അടിയന്ത സാഹചര്യമില്ല. ഞങ്ങൾ പരിശോധിക്കാം’’ എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
‘കോക്റോച്ച് ജനതാ പാർട്ടി’ക്കെതിരായ അന്വേഷണം: അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി
