അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് വെട്ടിപ്പിലും കൊള്ളയിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി.ക്ഷേത്ര വരുമാനവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍ ഉയർന്നതിന് പിന്നാലെയാണ് വിഷയം സുപ്രിം കോടതിയിലും എത്തിയത്.രാമക്ഷേത്ര ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും, കേസില്‍ അടിയന്തരമായി സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയില്‍ ഹരജി സമർപ്പിക്കപ്പെട്ടത്. എന്നാല്‍ ഈ ഹരജി വേഗത്തില്‍ പരിഗണിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു. അടിയന്തരമായി വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്നാണ് കോടതിയുടെ നിലപാട്. വിഷയത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേഗത്തില്‍ ആക്കണമെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും വിശ്വ ഹിന്ദു പരിഷത് ആവശ്യപ്പെട്ടു.ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്കെതിരെ വീണ്ടും ആരോപണങ്ങള്‍ ശക്തമാവുകയാണ്. ക്ഷേത്രത്തിലെ വരുമാനം, ലഭിച്ച സംഭാവനകള്‍, സാമ്പത്തിക ഇടപാടുകള്‍, ഭൂമി സംബന്ധിച്ച വിവരങ്ങള്‍ എന്നിവ നല്‍കാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടും ട്രസ്റ്റ് അധികൃതർ അത് നല്‍കാൻ തയ്യാറായില്ല എന്നതാണ് പ്രധാന ആരോപണം. പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ച പ്രത്യേക പരാതിയിൻമേലാണ് ക്ഷേത്രത്തിലെ കണക്കുകളും വിവരങ്ങളും ശേഖരിക്കാൻ ജില്ലാ ഭരണകൂടം നേരിട്ട് ആവശ്യപ്പെട്ടത്.ജില്ലാ ഭരണകൂടം വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും നിലവില്‍ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രസ്റ്റ് വിവരങ്ങള്‍ കൈമാറാൻ വിസമ്മതിച്ചത്. കോടിക്കണക്കിന് രൂപയുടെ ഫണ്ട് തിരിമറി നടന്നിട്ടുണ്ടെന്നും, ഈ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് എസ്‌ഐടി അന്വേഷണം ഒരു മറയായി ഉപയോഗിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.അയോധ്യയിലെ കോടിക്കണക്കിന് രൂപയുടെ അഴിമതി വാർത്തകള്‍ പുറത്തുവന്നിട്ടും കേന്ദ്ര അന്വേഷണ ഏജൻസികള്‍ ഇടപെടാത്തതിനെതിരെ രൂക്ഷവിമർശനവുമായി എ.എ റഹീം എം.പി രംഗത്തുവന്നു. ‘രാമനെ കൊള്ളയടിച്ചപ്പോള്‍ ഇഡിയ്ക്ക് പനി പിടിച്ചു; അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പില്‍ ഇഡി എവിടെ?’ എന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ചെറിയ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും ചാടിവീഴുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാമക്ഷേത്രത്തിലെ തട്ടിപ്പില്‍ എന്ത്കൊണ്ടാണ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
അയോധ്യ രാമക്ഷേത്ര കൊള്ള: ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി
