മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡികളുണ്ടെന്ന കേസില്‍, നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.മൂന്ന് തവണ സമൻസ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടർന്നാണിത്. ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടർ ഐഡികളുണ്ടെന്ന് ആരോപിച്ചു ശേഷാദ്രിപുരം സ്വദേശി കെ.ദിലീപ് കുമാറാണ് പരാതി നല്‍കിയത്. വേളാച്ചേരിയില്‍ രണ്ടു വോട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.ഇന്ത്യൻ തെരഞ്ഞെടുപ്പ് നിയമപ്രകാരം ഒരു പൗരന് രാജ്യത്ത് ഒരിടത്ത് മാത്രമേ വോട്ടർ പട്ടികയില്‍ പേര് ചേർക്കാനും ഐഡി കാർഡ് കൈവശം വെക്കാനും അനുവാദമുള്ളൂ. എന്നാല്‍ പ്രകാശ് രാജ് നിയമങ്ങള്‍ ലംഘിച്ച് കർണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി നാല് തിരിച്ചറിയല്‍ കാർഡുകള്‍ സ്വന്തമാക്കിയെന്നാണ് കേസ്. അഡ്വക്കേറ്റ് കെ. ദിലീപ് കുമാർ ബെംഗളൂരു കോടതിയില്‍ പ്രകാശ് രാജിനെതിരെ ഫയല്‍ ചെയ്ത സ്വകാര്യ ഹർജിയിലാണ് ഇപ്പോള്‍ കോടതി നിലപാട് കടുപ്പിച്ചത്. ദിലീപ് നേരത്തെ ഹലാസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നല്‍കിയിരുന്നു. നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.കേസില്‍ നേരത്തെ കോടതി പ്രകാശ് രാജിന് രണ്ട് തവണ സമൻസ് അയച്ചിരുന്നു. എന്നാല്‍ സമൻസുകള്‍ കൈപ്പറ്റിയിട്ടും അദ്ദേഹം കോടതിയില്‍ ഹാജരാകാൻ തയ്യാറായില്ല. കോടതി ഉത്തരവുകള്‍ തുടർച്ചയായി അവഗണിച്ചതിനെ തുടർന്നാണ് ജഡ്ജി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. അതേസമയം, ധർമസ്ഥല വിവാദത്തില്‍ പ്രകാശ് രാജ് 18നു ബെംഗളൂരുവില്‍ വാർത്താസമ്മേളനം നടത്തിയപ്പോള്‍ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. അന്നു സമൻസ് നല്‍കാത്തതില്‍ പൊലീസിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്.
നടൻ പ്രകാശ് രാജിന് മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടര്‍ ഐഡി, 3 തവണ സമൻസ് അയച്ചിട്ടും ഹാജരായില്ല: ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് കോടതി
