വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.നേരത്തെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയും സമാനമായ ആവശ്യം തള്ളിയിരുന്നു. കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.വനം വകുപ്പിന്റെ ഔദ്യോഗിക പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയനാട്ടില്‍ നിന്നും മുറിച്ചുമാറ്റിയ മരങ്ങള്‍ അമ്പലമേട് സ്റ്റേഷൻ പരിധിയില്‍ വില്‍ക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. മരങ്ങള്‍ കൊണ്ടുപോകാൻ ഫോം 3 പാസ് ആവശ്യമില്ലെന്നായിരുന്നു പ്രതികളുടെ വാദമെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. അമ്പലമേട് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ മരക്കമ്പനിക്കാണ് ഇവർ മരം വില്‍പന നടത്തിയിരുന്നത്. പിന്നീട് വനം വകുപ്പ് ഈ മരങ്ങള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുട്ടില്‍ മരംമുറി കേസ്, അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി, റദ്ദാക്കല്‍ ഹര്‍ജി തള്ളി
