സര്‍ക്കാര്‍ ഭൂമി കയ്യേറ്റവും മണ്ണ് കടത്തും: അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ പുതിയ നിയമക്കുരുക്ക്.പശ്ചിമ ബംഗാളിലെ നാദിയയിലുള്ള കൃഷ്ണനഗര്‍ ജില്ലാ കോടതിയാണ് സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, മണ്ണ് കടത്ത്, വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചുകടത്തല്‍ എന്നീ പരാതികളില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.കൃഷ്ണനഗര്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പ്രകാരം, നകാഷിപാര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഏകദേശം 1,100 ബിഘ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കയ്യേറിയെന്നാണ് ആരോപണം. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നകാഷിപാര പോലീസിന് നിര്‍ദ്ദേശം നല്‍കി. കേസ് ശനിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.ഹര്‍ജിക്കാരുടെ വാദപ്രകാരം, ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ കാലത്ത് ഈ ഭൂമി ഒരു സ്വകാര്യ കമ്പനിക്ക് ലീസിന് നല്‍കിയിരുന്നതാണ്. എന്നാല്‍ 2005-ല്‍ ഫാക്ടറി പൂട്ടിയതോടെ ഭൂമി വീണ്ടും പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലായി. പിന്നീട് 2016-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രണ്ടാമതും അധികാരത്തില്‍ വന്നതോടെ, ഭൂമിയുടെ വലിയൊരു പങ്ക് പ്രാദേശിക ടി.എം.സി നേതാക്കളുടെ കൈപ്പിടിയിലായെന്ന് ഹര്‍ജിയില്‍ പറയുന്നു.ഇവിടെയുള്ള 450 ബിഘ ഭൂമിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മണ്ണ് നിയമവിരുദ്ധമായി കടത്തി വിറ്റതായും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചുകടത്തിയതായും പരാതിയിലുണ്ട്. ഇതിനുപുറമേ, പ്രദേശത്തെ ചില ആദിവാസി സ്ത്രീകളെ സ്വാധീനമുള്ള വ്യക്തികള്‍ ലൈംഗികമായി പീഡിപ്പിച്ചതായും ഭരണകൂടത്തിലെ ചിലരുടെ പിന്തുണയോടെയാണ് ഇതെല്ലാം നടന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.ബിജെപി നേതാക്കളായ അശോക് സര്‍ക്കാര്‍, രഞ്ജിത് ബിശ്വാസ്, നേതായ് സത്ര എന്നിവരുള്‍പ്പെടെയുള്ളവരാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്ന് കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ ശീര്‍ഷേന്ദു ദാസ് പറഞ്ഞു.ഈ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് നിയമവിരുദ്ധമായി സമ്പാദിച്ചതെന്നും, ഈ തുകയുടെ ഒരു പങ്ക് പ്രാദേശിക നേതാക്കള്‍ വഴി അഭിഷേക് ബാനര്‍ജിക്ക് ലഭിച്ചതായും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെ 11 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ നിയമപ്രകാരം അന്വേഷണം നടത്തി വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണങ്ങളില്‍ അഭിഷേക് ബാനര്‍ജിയോ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *