കെഎസ്‌ഇബിയുടെ ഗുരുതര വീഴ്‌ച; ഉപഭോക്താവ് ലക്ഷങ്ങള്‍ നഷ്‌പരിഹാരം നല്‍കാൻ ഉത്തരവിട്ട് ഓംബുഡ്‌സ്‌മാൻ

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതില്‍ 24 വർഷത്തിലേറെ കാലതാമസം വരുത്തിയതിന് കെഎസ്‌ഇബിക്കെതിരെ ഇലക്‌ട്രിസിറ്റി ഓംബുഡ്‌സ്‌മാൻ്റെ കടുത്ത വിമർശനം.എറണാകുളം തമ്മനം സ്വദേശിനി റീത്ത പി. അന്തോണിക്ക് 4.49 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ പലിശ സഹിതം തിരിച്ചുനല്‍കാനും ഉത്തരവിട്ടു. 1998 മാർച്ച്‌ 13ന് വാങ്ങിയ വീടിന്റെ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കുന്നതിനും സിംഗിള്‍ ഫേസ് കണക്ഷൻ ത്രീഫേസാക്കുന്നതിനുമായി റീത്ത പാലാരിവട്ടം സെക്ഷൻ ഓഫീസില്‍ അപേക്ഷയും 9,200 രൂപ ഫീസും നല്‍കിയിരുന്നു. ത്രീ ഫേസ് കണക്ഷൻ ലഭിച്ചെങ്കിലും ഉടമസ്ഥാവകാശം മാറ്റിനല്‍കുന്ന നടപടി പൂർത്തിയായില്ല.പിന്നീടുള്ള വർഷങ്ങളില്‍ പലതവണ ഓഫീസില്‍ ബന്ധപ്പെട്ടെങ്കിലും ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നടപടി നീണ്ടുപോയെന്നാണ് പരാതി. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയപ്പോഴും അപേക്ഷ ലഭിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണം. അപേക്ഷയോടൊപ്പം നല്‍കിയ രേഖകളൊന്നും ഓഫീസിലില്ലെന്നും അധികൃതർ അറിയിച്ചു. ഒടുവില്‍ 2022 നവംബർ 3ന്, അപേക്ഷ നല്‍കിയതിന് 24 വർഷവും ഏഴ് മാസവും പിന്നിട്ട ശേഷമാണ് കണക്ഷന്റെ ഉടമസ്ഥാവകാശം റീത്തയുടെ പേരിലേക്ക് മാറ്റിയത്. ഇതിനിടെ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കിയ 3,000 രൂപ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തിരുന്നില്ല. തുടർച്ചയായ ഇടപെടലുകള്‍ക്ക് പിന്നാലെ തുക മടക്കിനല്‍കിയെങ്കിലും 50 രൂപ കുറച്ചാണ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും പരാതിക്കാരിയെ തൃപ്തിപ്പെടുത്തിയില്ല.തുടർന്നാണ് റീത്ത ഇലക്‌ട്രിസിറ്റി ഓംബുഡ്സ്മാനെ സമീപിച്ചത്. കേസില്‍ കെഎസ്‌ഇബിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ ഓംബുഡ്സ്മാൻ, ഉടമസ്ഥാവകാശം മാറ്റുന്നതില്‍ ഉണ്ടായ 8,987 ദിവസത്തെ കാലതാമസത്തിന് പ്രതിദിനം 50 രൂപ വീതം 4,49,350 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടു. സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍ക്ക് 24 വർഷത്തേക്ക് 18 ശതമാനം പിഴപ്പലിശ നല്‍കണമെന്നും മുൻഗണനാ സേവനത്തിന്റെ പേരില്‍ ഈടാക്കിയ 4,700 രൂപ ബാങ്ക് പലിശ സഹിതം തിരികെ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവർത്തിക്കാതിരിക്കാൻ നടപടികള്‍ ഉറപ്പാക്കാനും ഓംബുഡ്സ്മാൻ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *