കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസില്‍ മുഹമ്മദ് ഹനീഷിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേസില്‍ ഇന്ന് നേരിട്ട് ഹാജരാകാൻ നേരത്തെ നിർദ്ദേശമുണ്ടായിരുന്നെങ്കിലും, ബജറ്റ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം കോടതിയില്‍ എത്തിയിരുന്നില്ല.ഇതിനെത്തുടർന്ന്, വരാനിരിക്കുന്ന തിങ്കളാഴ്ച കർശനമായും കോടതിയില്‍ ഹാജരാകണമെന്നും, അല്ലാത്തപക്ഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് എ. ബദറുദ്ധീൻ മുന്നറിയിപ്പ് നല്‍കി.പ്രതികള്‍ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികള്‍ക്ക് ആവശ്യമായ അനുമതി നല്‍കുന്നതില്‍ കാണിക്കുന്ന അനാസ്ഥയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇനിയൊരു കാരണവശാലും സമയം നീട്ടി നല്‍കില്ലെന്ന് വ്യക്തമാക്കിയ കോടതി, ജൂലൈ ഒമ്പതിനകം പ്രോസിക്യൂഷൻ അനുമതി നല്‍കിയിരിക്കണമെന്ന് നിർദ്ദേശിച്ചു.ഇതില്‍ വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. കോടതിക്ക് മുന്നില്‍ തന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടതില്ലെന്ന് താക്കീത് നല്‍കിയ കോടതി, കേസില്‍ പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെയും കക്ഷി ചേർത്തിട്ടുണ്ട്.
‘തന്ത്രങ്ങള്‍ കോടതിയോട് വേണ്ട, കടുത്ത നിയമനടപടി നേരിടേണ്ടി വരും’: കശുവണ്ടി വികസന കോര്‍പ്പറേഷൻ അഴിമതിക്കേസില്‍ മുഹമ്മദ് ഹനീഷിനെതിരെ ഹൈക്കോടതി
