ആദ്യം പാകിസ്ഥാനോട് പോരാടി;പിന്നീട് കിടപ്പാടത്തിനായി അധികാരികളോടും;റിട്ട.സൈനികന് ആശ്വാസവുമായി ഹൈക്കോടതി

ഹൈദരാബാദ്:ജീവിതത്തില്‍ നല്ലൊരു ഭാഗം മാതൃ രാജ്യത്തെ കാക്കാന്‍ പാകിസ്ഥാനുമായി പോരാടി. ഒടുക്കം യുദ്ധത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക്. വര്‍ഷങ്ങള്‍ ഓരോന്ന് പിന്നിട്ടു…ഇപ്പോള്‍ 80 വയസ്. എന്നാല്‍ രണ്ടര പതിറ്റാണ്ടോളം രാജ്യത്തിന് വേണ്ടി സേവനമനുഷ്‌ഠിച്ച ഒരു സൈനികനിപ്പോള്‍ അന്തിയുറങ്ങുന്നത് പട്ടമില്ലാത്ത ഭൂമിയില്‍.1971ൽ പാകിസ്ഥാനുമായുള്ള യുദ്ധത്തിലാണ് പി.സീതാരാമ രാജു എന്ന പിഎസ്‌ രാജുവിന് പരിക്കേറ്റത്. ഇതിനെല്ലാം പിന്നാലെ 1975ല്‍ അദ്ദേഹം സൈന്യത്തില്‍ നിന്നും റിട്ടയേര്‍ഡായി. ഇദ്ദേഹമിപ്പോള്‍ കുക്കട്ട്‌പള്ളിയിലാണ് താമസമെങ്കിലും കുടുംബത്തിന് സമാധാനത്തോടെ തലച്ചായ്‌ക്കാന്‍ ഭൂമിക്ക് പട്ടയം വേണം. അതിനായി മുട്ടാത്ത വാതിലുകളില്ല. ഏറെ നാളത്തെ പരിശ്രമത്തിന് ശേഷം പിഎസ്‌ രാജുവിനിപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും ആശ്വാസ റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്.1993ല്‍ സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കും മരിച്ച സൈനികരുടെ ഭാര്യമാര്‍ക്കും വീട് നല്‍കുന്നതിന് ഒരു പദ്ധതി കൊണ്ടുവന്നു. ഇത് പ്രകാരം വീടിന് അപേക്ഷിച്ചിരുന്നുവെങ്കിലും അത് ഫലം കണ്ടില്ല. ഏറെ കാലം കാത്തിരുന്നിട്ടും ഇതില്‍ നീക്കുപോക്കുകളൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് 2002ല്‍ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. നീണ്ട പോരാട്ടത്തിന് ശേഷം ഇതായിപ്പോള്‍ കോടതിയില്‍ നിന്നും അനുകൂല വിധിയെത്തിയിരിക്കുകയാണ്. രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്‌ത മുൻ സൈനികരെ പുനരധിവസിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി നടപ്പിലാക്കാതിരിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ളവര്‍ക്ക് ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് പറഞ്ഞ കോടതി ഉടനടി പട്ടയം അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് എൻ.വി ശ്രാവൺ കുമാറിന്‍റേതാണ് വിധി.

Leave a Reply

Your email address will not be published. Required fields are marked *