ഡല്‍ഹി സർവകലാശാലയില്‍ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിക്കുകയും, വ്യാജരേഖകള്‍ ചമക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാർ ഉള്‍പ്പെടെ മൂന്നുപേർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം.തട്ടിപ്പിനിരയായവർ ഇനിയും ഉണ്ടോ എന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് കോടതി പറഞ്ഞു.രോഹിണി കോടതിയിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഗൗരവ് കതാരിയയാണ് ഇതുസംബന്ധിച്ച സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരതി കോളജിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറായ 28 കാരിയാണ് പരാതിക്കാരി. ഡല്‍ഹി സർവകലാശാലയിലെ രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാർ തനിക്ക് ജോലി വാഗ്ദാനം ചെയ്യുകയും അതിനായി ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് നിർബന്ധിക്കുകയും, ഒരു ലക്ഷം രൂപ തട്ടിയെടുക്കയും ചെയ്തെന്നാണ് ഇവരുടെ പരാതി. പിന്നീട് 2023ല്‍ യുവതിക്ക് അസിസ്റ്റന്റ് പ്രൊഫസറായി നിയമനവും ലഭിച്ചു.എന്നാല്‍ 2024ല്‍ കോളജ് പ്രിൻസിപ്പല്‍ യുവതിയെ വിളിച്ച് ഞെട്ടിപ്പിക്കുന്ന വിവരം അറിയിച്ചു. യുവതി സമർപ്പിച്ച ഗവേഷണ ലേഖനങ്ങളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തില്‍ അവ വ്യാജമാണെന്ന് കണ്ടെത്തിയെന്നായിരുന്നു പ്രിൻസിപ്പലിന്റെ വെളിപ്പെടുത്തല്‍. ഇതിനെത്തുടർന്ന് യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. താൻ വലിയൊരു വഞ്ചനക്ക് ഇരയായി എന്ന് മനസ്സിലാക്കിയതോടെ യുവതി കോടതിയെ സമീപിച്ചത്. അധ്യാപന മേഖലയിലെ ഉന്നത പദവികള്‍ ദുരുപയോഗം ചെയ്ത് നടത്തിയ ഈ തട്ടിപ്പ് വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യതയെ വലിയ രീതിയില്‍ ബാധിക്കുന്ന ഒന്നാണ്. കേസില്‍ കുറ്റക്കാർക്കെതിരെ ശക്തമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയിലാണ്.
ഡല്‍ഹി സര്‍വകലാശാല നിയമന തട്ടിപ്പ്; പ്രൊഫസര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
