ഇറ്റാലിയൻ നാവികര്‍ ഉള്‍പ്പെട്ട കടല്‍കൊല കേസ് വീണ്ടും സുപ്രീംകോടതിയില്‍; 3 കോടിയുടെ ബോണ്ട് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ഇറ്റാലിയൻ നാവികർ ഉള്‍പ്പെട്ട കടല്‍കൊല കേസ് വീണ്ടും സുപ്രീംകോടതിയില്‍. കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ 2012 ല്‍ നിക്ഷേപിച്ച മൂന്നുകോടി രൂപയുടെ ബോണ്ട് തിരികെ നല്‍കണമെന്നാണ് ഇറ്റാലിയന്‍ കപ്പല്‍ കമ്ബനി ഹര്‍ജി നല്‍കി.കപ്പല്‍ ഉടകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കേസുകളില്‍ ഒന്നായിരുന്നു ഇറ്റാലിയൻ നാവികർ ഉള്‍പ്പെട്ടെ കടല്‍ക്കൊല കേസ്. 2012 ഫെബ്രുവരി 15ന് എൻറിക്ക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിലെ നാവികർ സെന്‍റ് ആന്‍റണി എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്. നീണ്ടകര സ്വദേശികളായ ജലസ്റ്റിൻ, അജേഷ് പിങ്കി എന്നീ മത്സ്യതൊഴിലാളികളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കേസില്‍ നാവികരെ കസ്റ്റഡിയിലെടുക്കുകയും വിഷയത്തില്‍ നീണ്ട നിയമപ്പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയതു.2021-ല്‍ ഇറ്റലി നല്‍കിയ 10 കോടി നഷ്ടപരിഹാരം സ്വീകരിച്ച്‌ കേസ് അവസാനിപ്പിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. സുപ്രീംകോടതിയിലെ കേസ് നടപടികള്‍ അവസാനിപ്പിച്ചതിനാല്‍ ദില്ലി കോടതിയിലെ മറ്റ് ക്രിമിനല്‍ നടപടികളും അവസാനിച്ചു. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതവും ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയും ലഭിക്കുന്ന വിധത്തില്‍ 10 കോടി രൂപയാണ് ഇറ്റലി കെട്ടിവെച്ചത്. 2022-ല്‍ ബോട്ടിലുണ്ടായിരുന്ന ബാക്കി 9 പേർക്ക് കൂടി അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു. കേരള ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തുക കൈമാറാനായിരുന്നു നിർദ്ദേശം. നിലവില്‍കേസിലെ എല്ലാ നടപടിക്രമങ്ങളും അവസാനിച്ചെങ്കിലും ബോണ്ട് ഇതുവരെ തിരികെ നല്‍കിയിട്ടില്ല. പണം നല്‍കാന്‍ കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദ്ദേശം നല്‍കണമെന്നാണ്ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ നടപടികള്‍ അവസാനിച്ചതോടെ പ്രതികളായ രണ്ട് നാവികരെ പിന്നീട് ഇറ്റാലിക്ക് വിട്ടുനല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *