തലശ്ശേരി മുഹമ്മദ് ഫസല്‍ വധക്കേസില്‍ നിർണായക തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന തൂവാല കോടതിയില്‍ നിന്ന് കാണാതായി

തലശ്ശേരി മുഹമ്മദ് ഫസല്‍ വധക്കേസില്‍ നിർണായക തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന തൂവാല കോടതിയില്‍ നിന്ന് കാണാതായി കണ്ടെത്തി.എറണാകുളം സിജെഎം കോടതിയില്‍ നിന്നാണ് തൂവാല നഷ്ടമായത്. സിബിഐ പ്രത്യേക കോടതിയിലെ സാക്ഷി വിസ്താരത്തിനിടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. സാക്ഷി വിസ്താരത്തിനിടെ തൂവാല ഉള്‍പ്പെട്ട തൊണ്ടിമുതല്‍ ഹാജരാക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്ന് ‘തൂവാല’ എന്ന് രേഖപ്പെടുത്തിയ ഭാഗം കീറിയ നിലയിലുള്ള ഒരു കവർ മറ്റൊരു കവറിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ കോടതിയില്‍ സമർപ്പിച്ചു. പുറം കവറില്‍ ‘എലി കരണ്ടു നശിപ്പിച്ചതായി’ കൈയെഴുത്തില്‍ രേഖപ്പെടുത്തിയിരുന്നതും ശ്രദ്ധയില്‍പ്പെട്ടു.ഇതോടെ സംഭവത്തെക്കുറിച്ച്‌ സിബിഐ പ്രത്യേക വിവര ശേഖരണം ആരംഭിച്ചു. തൊണ്ടിമുതല്‍ യഥാർത്ഥത്തില്‍ എലി നശിപ്പിച്ചതാണോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഫസലിന്റെ രക്തക്കറ പതിഞ്ഞ തൂവാല പ്രതികള്‍ ചില വീടുകള്‍ക്ക് സമീപം ഉപേക്ഷിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വർഗീയ സംഘർഷം സൃഷ്ടിക്കാനും അന്വേഷണം തെറ്റിദ്ധരിപ്പിക്കാനുമായിരുന്നു ഇതെന്നായിരുന്നു അന്വേഷണസംഘത്തിന്‍റെ നിഗമനം. അതേസമയം, കേസിലെ കുറ്റം തെളിയിക്കാൻ ഈ തൂവാല മാത്രമല്ല പ്രധാന തെളിവെന്ന വിലയിരുത്തലും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. എങ്കിലും കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതല്‍ കാണാതായ സംഭവം ഗൗരവകരമായാണ് അധികൃതർ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *