അനധികൃത സ്വത്ത് സമ്പാദനക്കേസ്: വി എസ് ശിവകുമാറിന് ക്ലീൻ ചിറ്റ് നല്‍കിയ വിജിലൻസ് റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വി എസ് ശിവകുമാറിന് ക്ലീൻ ചിറ്റ് നല്‍കിയ വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും.ശിവകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാല്‍ ശിവകുമാ‍ർ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും ഡ്രൈവർ അനധികൃത സമ്പാദനം നടത്തിയെന്നുമാണ് വിജിലൻസിന്റെ റിപ്പോർട്ട്. ശിവകുമാറിനെ കേസില്‍ നിന്ന് ഒഴിവാക്കികൊണ്ടുള്ള റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തുലകള്‍ കോടതി സ്വീകരിക്കുമോ തള്ളുമോ എന്ന കാര്യത്തിലാണ് ആകാംക്ഷ.ഉമ്മൻചാണ്ടി സർക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ വിഎസ് ശിവകുമാർ നേരിട്ടും ബിനാമികള്‍ വഴിയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. എന്നാല്‍ കേസില്‍ ഒന്നാം പ്രതിയായ ശിവകുമാറിന് അനധികൃതസ്വത്തില്ലെന്നാണ് കണ്ടെത്തല്‍. മന്ത്രിയായിരുന്നപ്പോഴുള്ള വരുമാനത്തിന് അനുസരിച്ചള്ള സ്വത്തേ ഉള്ളൂ. പക്ഷേ ശിവകുമാറിന് നല്‍കിയ ക്ലീൻ ചിറ്റ് ഒപ്പമുള്ളവര്‍ക്ക് ഇല്ല. ഡ്രൈവറായിരുന്ന ഷൈജു ഹരൻ, അടുപ്പക്കാരായ രാജേന്ദ്രൻ, അഡ്വ ഹരികുമാർ എന്നിവർക്ക് വരവില്‍ കൂടുതല്‍ സ്വത്തുണ്ടായെന്നാണ് കണ്ടെത്തല്‍. 2011 മെയ് 18 മുതല്‍ 2016 മെയ് 20വരെയുള്ള കാലഘട്ടത്തില്‍ ഓരോരുത്തരും ഉണ്ടാക്കിയ സ്വത്തിനെക്കുറിച്ചാണ് വിജിലൻസ് തിരുവനന്തപുരം റെയ്ഞ്ച് അന്വേഷിച്ചത്.കോണ്‍ഗ്രസ് പ്രവർത്തകനും ശിവകുമാറിൻെറ അടുത്ത അനുയായിയുമായ രാജേന്ദ്രന് ഈ കാലയളിലുണ്ടായിരുന്ന വരുമാനം 12 ലക്ഷത്തിനടുത്താണ്. പക്ഷേ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ ആസ്തി ഒരു കോടിക്ക് മുകളിലാണ്. രാജേന്ദ്രൻ ഭാരവാഹിയായിരുന്ന ഒരു സഹകരണ സംഘം തകർന്നതിനെ തുടര്‍ന്ന് നിക്ഷേപകർ ശിവകുമാറിൻെറ വീടിന് മുന്നില്‍ ഉള്‍പ്പെടെ സമരം ചെയ്തിരുന്നു. ഡൈവറായിരുന്ന ഷൈജു ഹരന് ഉണ്ടായിരുന്ന വരുമാനം ആറു ലക്ഷം രൂപ. പക്ഷേ 26, 82,196 രൂപയുടെ ആസ്തി വര്‍ധന.

Leave a Reply

Your email address will not be published. Required fields are marked *