ഫീസ് ഈടാക്കിയിട്ടും അച്ചടിച്ച ആർസി നല്‍കാത്തതിന് അപേക്ഷകന് നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.ഉടമസ്ഥാവകാശം മാറ്റിയ വാഹനത്തിന്റെ അച്ചടിച്ച ആര്‍സി നല്‍കാത്തതിനാണ് മോട്ടോർ വാഹന വകുപ്പിനെതിരായ നടപടി. മലപ്പുറം പള്ളിക്കല്‍ സ്വദേശി ആത്മേശനാണ് പരാതി നല്‍കിയത്.2025 ഫെബ്രുവരി 14നാണ് കൊണ്ടോട്ടി സബ് റീജണല്‍ ട്രാൻസ്‌പോർട്ട് ഓഫീസില്‍ ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും അച്ചടിച്ച ആർസി തപാലില്‍ ലഭിക്കുന്നതിനുമായി 245 രൂപ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ചത്.എന്നാല്‍ അച്ചടിച്ച ആർസി ലഭിക്കാതിരുന്നതിനെ തുടർന്ന് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍, 2025 മാർച്ച് 1 മുതല്‍ ഡിജിറ്റല്‍ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സംവിധാനം നിലവില്‍ വന്നിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ പരിവാഹൻ പോർട്ടലില്‍ നിന്നും സ്വയം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നുമായിരുന്നു മറുപടി. അച്ചടിച്ച ആർസി ലഭ്യമാക്കാത്ത സാഹചര്യത്തില്‍ ഈ സേവനത്തിനായി ഈടാക്കിയ 245 രൂപ തിരികെ നല്‍കണമെന്ന് അപേക്ഷകൻ, ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല.തുടർന്ന് മോട്ടോർ വാഹന വകുപ്പ് കമ്മീഷണർക്ക് പരാതി നല്‍കി. നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് പ്രവാസിയും മലപ്പുറം ആസ്ഥാനമായി അവകാശങ്ങള്‍ക്കായി പ്രവർത്തിക്കുന്ന “ആക്ഷൻ” എന്ന സംഘടനയുടെ പ്രസിഡന്റുമായ ആത്മേശൻ പച്ചാട്ട് ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.പരാതി പരിഗണിച്ച കോടതി, മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്നും സേവനത്തില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തി. അച്ചടിച്ച ആർസിക്കായി ഈടാക്കിയ 245 രൂപയും അപേക്ഷകന് അനുഭവിക്കേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 10,000 രൂപയും, കോടതി ചെലവുകള്‍ക്കായി 3,000 രൂപയും നല്‍കാൻ ഉത്തരവിടുകയായിരുന്നു.
ഫീസ് അടച്ചത് 245 രൂപ, അച്ചടിച്ച ആര്‍സി നല്‍കാതെ എംവിഡി, 13,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
