ടെറ്റ് നിര്‍ബന്ധമാക്കിയ വിധി: സംസ്ഥാന സര്‍ക്കാരിൻ്റെയടക്കം 45 പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും

ടെറ്റ് പരീക്ഷ നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധന ഹർജികള്‍ ലിസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച ഹർജികള്‍ സുപ്രീംകോടതി പരിഗണിക്കും.കേസില്‍ നേരത്തെ വിധി പറഞ്ഞ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജികള്‍ ചേംബറില്‍ പരിഗണിക്കുന്നത്.തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യം ഹർജിക്കാർ ഉന്നയിച്ചിട്ടുണ്ട്. ദേശീയ അധ്യാപക പരിഷത്ത്,സംസ്ഥാനസർക്കാർ ഉള്‍പ്പെടെ 45 കക്ഷികളാണ് പുനപരിശോധന ഹർജികള്‍ നല്‍കിയിരിക്കുന്നത്, കോടതി നടപടികള്‍ അധ്യാപകർക്ക് ഏറെ നിർണ്ണായകമാകും.അധ്യാപക നിയമനത്തിനും പ്രൊമോഷനും അധ്യാപക യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയാണ് ഈ നിയമപോരാട്ടത്തിലേക്ക് നയിച്ചത്. ഈ ഉത്തരവ് നടപ്പാക്കിയാല്‍ നെറ്റ്, എംഫില്‍, എംഎഡ്, പിഎച്ച്‌ഡി അടക്കം ഉയർന്ന യോഗ്യതയുടെ അടിസ്ഥാനത്തില്‍ ടെറ്റ് പരീക്ഷ പാസാകാതെ ജോലിക്ക് കയറിയ സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും അത് ബാധിക്കും. ഇവർ വീണ്ടും യോഗ്യതാ പരീക്ഷയായ ടെറ്റ് പാസായാല്‍ മാത്രമേ ജോലിയില്‍ തുടരാനും പ്രമോഷനും അവസരം ലഭിക്കൂ. ഈ സാഹചര്യത്തില്‍ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ തന്നെ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹർജി സമർപ്പിച്ചിരുന്നു. പിന്നാലെ അധ്യാപക സംഘടനകളടക്കം വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 2012 മാർച്ച്‌ 31-ന് മുൻപ് സർവീസില്‍ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുതെന്നും വിരമിക്കുന്നത് വരെ തുടരാൻ അനുവദിക്കണമെന്നും സർക്കാർ ഹർജിയില്‍ ആവശ്യപ്പെടുന്നു. കുട്ടികളുടെ ബോധന ശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന യോഗ്യതാ പരീക്ഷയാണ് ടെറ്റെന്നും സ്കൂള്‍ അധ്യാപകരാകാനുള്ള ഈ യോഗ്യത എല്ലാ അധ്യാപകരും പാസാകണമെന്നുമാണ് സുപ്രീം കോടതി മുൻ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *