ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിന് തിരിച്ചടി, കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിൻമാറണമെന്ന ഹര്‍ജി കോടതി തള്ളി ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ

ദില്ലി മദ്യനയക്കേസില്‍ അരവിന്ദ് കെജരിവാളിന് തിരിച്ചടി. കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിൻമാറണമെന്ന അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ ഹൈക്കോടതി ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ തള്ളി.ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയെ മാറ്റണമെന്ന ഹർജി അതെ ജഡ്ജി തന്നെയാണ് തള്ളിയത്. സമ്മർദ്ദം ചെലുത്തിയും സാമൂഹികമാധ്യമങ്ങളിലൂടെ അസത്യം പ്രചരിപ്പിച്ചും കോടതിയുടെ വിശ്വാസ്യത ഇടിക്കാനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കാനാകില്ലെന്ന് രണ്ട് മണിക്കൂറിലധികം നീണ്ട് നിന്ന വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ പറഞ്ഞു.മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്. കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ ഉന്നയിച്ച ഒരോ വാദത്തിനും എണ്ണിമറുപടി പറഞ്ഞാണ് ജഡ്ജി ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ വിധി പറഞ്ഞത്. തന്റെ മക്കള്‍ കേന്ദ്ര സർക്കാരിൻ്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരാണെന്നത് പക്ഷപാതം ആരോപിക്കാൻ കാരണമല്ല. തന്റെ മകള്‍ക്ക് ഇഷ്ടമുള്ള തൊഴില്‍ തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. രാഷ്ട്രീയക്കാരുടെ മക്കള്‍ രാഷ്ട്രീയക്കാരും അഭിഭാഷകരുടെ മക്കള്‍ അഭിഭാഷകരായും രാജ്യത്ത് മാറുന്നുണ്ട്. ഇതില്‍ തെറ്റില്ല. സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത തന്റെ മകള്‍ക്ക് കൂടുതല്‍ കേസ് നല്‍കുന്നു എന്ന വാദം തെറ്റാണ്. ഇതൊന്നും ജഡ്ജിയെന്ന നിലയിലുള്ള തന്റെ ചുമതലയെ ബാധിക്കില്ല. സംഘപരിവാർ സംഘടനയായ അഭിഭാഷകപരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് നിയമപരിപാടി എന്ന നിലയിലാണ്. ഇത്തരം നിരവധി പരിപാടികളില്‍ താൻ പങ്കെടുക്കുന്നുണ്ട്. അഭിഭാഷക കൂട്ടായ്മയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാല്‍ ഏങ്ങനെ പക്ഷപാതം ഉണ്ടാകുമെന്ന് ജഡ്ജി ചോദിച്ചു.ജുഡീഷ്യല്‍ മജിസ്ട്രേറ്റില്‍ തുടങ്ങി, 34 വർഷത്തെ പ്രവർത്തനപരിചയമാണ് തന്റെ ശക്തി. ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയ്ക്കാൻ കെജ്രിവാളിന്റ കൈവശം തെളിവില്ല. ജഡ്ജിക്ക് എതിരെ ഉന്നയിച്ച ആരോപണം കോടതിക്ക് എതിരായ നീക്കമാണ്. കെജരിവാളിന് താൻ നിരാപരാധിയെന്ന് വാദിക്കാം. എന്നാല്‍ ജഡ്ജി കളങ്കിതയാണെന്ന് പൊള്ളയായ വാദം ഉന്നയിക്കരുതെന്നും ജഡ്ജി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ അനുവദിച്ചാല്‍ അത് ഭാവിയിലും ആവർത്തിക്കും. ശക്തരായ ഹർജിക്കാർക്ക് ഏത് ജഡ്ജിയെയും ആക്രമിക്കാൻ ഇത് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ആവശ്യം തള്ളിയത്. പിൻമാറിയാല്‍ ജുഡീഷ്യല്‍ അന്തസത്തയെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പുറത്തുനിന്നുള്ള സമ്മർദ്ദങ്ങള്‍ അനുവദിക്കില്ലെന്നും ഭരണഘടന ഉയർത്തിയാണ് മുന്നോട്ട് പോകുന്നതെന്നും ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ പറഞ്ഞു. സിബിഐ അപ്പീലില്‍ ഈ മാസം 29ന് വീണ്ടും വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *