നേതാജിയെ ‘രാഷ്ട്രപുത്രന്‍’ ആയി പ്രഖ്യാപിക്കണം; ഹര്‍ജിക്കാരന് സുപ്രീം കോടതിയുടെ ശാസന, ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ ‘രാഷ്ട്രപുത്രന്‍’ ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ക്രെഡിറ്റ് ആസാദ് ഹിന്ദ് ഫൗജിന് (INA) നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ഹര്‍ജിക്കാരനെ ‘തിരുത്താന്‍ കഴിയാത്തവന്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. കോടതിയുടെ സമയം പാഴാക്കിയതിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിക്കാരനായ പിനക്പാണി മൊഹന്തിയെ ശാസിച്ചു.അപ്രധാനമായ പൊതുതാല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചതിന് മുമ്പ് ശാസിച്ചിരുന്ന വ്യക്തിയാണ് ഹര്‍ജിക്കാരനെന്ന് ചീഫ് ജസ്റ്റിസ് കണ്ടെത്തി. മുമ്പ് ഇത്തരമൊരു ഹര്‍ജി സമര്‍പ്പിച്ചിരുന്നോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോള്‍, ഇത്തവണ വ്യത്യസ്തമാണ് എന്നാണ് മൊഹന്തി ഹിന്ദിയില്‍ മറുപടി നല്‍കിയത്.ഈ ആവശ്യമുന്നയിച്ച ഹര്‍ജി കോടതി നേരത്തെ തള്ളിയിട്ടുള്ളതാണ്. ഇങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് കോടതിയില്‍ വിലക്കേര്‍പ്പെടുത്തുമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. പ്രശസ്തി നേടാനുള്ള ശ്രമമെന്ന് വിലയിരുത്തിയ കോടതി, ഭാവിയില്‍ ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹര്‍ജിയും പരിഗണിക്കരുതെന്ന് രജിസ്ട്രിയോട് നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *