ന്യൂഡൽഹി: കോളേജ് കാമ്പസുകളിൽ തെരുവ് നായ്ക്കളെ പരിപാലിക്കുന്നതിനും തീറ്റ നൽകുന്നതിനും മൃഗക്ഷേമ സംഘടനകൾക്കും വിദ്യാർഥി കൂട്ടായ്മകൾക്കും സുപ്രീം കോടതി അനുമതി നൽകുന്നത് കർശനമായ നിബന്ധനയോടെയാണ്. നായ്ക്കൾ ആരയെങ്കിലും കടിക്കുകയോ മറ്റ് അപകടങ്ങൾ ഉണ്ടാക്കുകയോ ചെയ്താൽ നിയമപരമായ ബാധ്യത ഇവർ ഔദ്യോഗികമായി ഏറ്റെടുക്കേണ്ടി വരും എന്ന് സുപ്രീം കോടതി വ്യക്തമാക്കി
തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിധിയിലാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. തെരുവ് നായ്ക്കളുടെ സംരക്ഷണം എന്നത് മനുഷ്യരുടെ സുരക്ഷയെ അവഗണിച്ചുകൊണ്ടാകരുത് എന്ന് വ്യക്തമാക്കിയ കോടതി കാമ്പസുകളിലെ മൃഗക്ഷേമ പ്രവർത്തനങ്ങൾക്ക് ‘ഉത്തരവാദിത്തം’ നിർബന്ധിത വ്യവസ്ഥയാക്കി മാറ്റി.
മൃഗങ്ങളുടെ അവകാശങ്ങൾക്കോ താല്പര്യങ്ങൾക്കോ വേണ്ടി വാദിക്കുന്നത്, മനുഷ്യന്റെ ജീവനും സുരക്ഷയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിന്നുകൊണ്ടാകരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൃഗക്ഷേമ സംഘടനകളോ വിദ്യാർത്ഥി കൂട്ടായ്മകളോ കാമ്പസിനുള്ളിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ, അവർ ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കോളേജ് മേധാവിക്ക് സത്യവാങ്മൂലം നൽകേണ്ടത് നിർബന്ധമാണ്. അല്ലാത്തപക്ഷം കാമ്പസിനുള്ളിൽ തെരുവ് നായ്ക്കളെ വളർത്താനോ തീറ്റ നൽകാനോ അനുവദിക്കില്ല’, കോടതി വ്യക്തമാക്കി. ഈ നിർദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപന മേധാവികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (എൻ.എ.എൽ.എസ്.എ.ആർ) നൽകിയ അപേക്ഷ പരിഗണിക്കവെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനസുരക്ഷ മുൻനിർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ മാറ്റണമെന്ന കോടതിയുടെ മുൻ ഉത്തരവ് നിലനിൽക്കെ, തങ്ങളുടെ ക്യാമ്പസിലെ നായ സംരക്ഷണ പദ്ധതി തുടരാൻ അനുവദിക്കണമെന്ന് എൻ.എ.എൽ.എസ്.എ.ആർ ആവശ്യപ്പെട്ടിരുന്നു.തങ്ങളുടെ ആനിമൽ ലോ സെന്റർ വഴി വിദ്യാർത്ഥികളെയും ജീവനക്കാരെയും ഉൾപ്പെടുത്തി നായ്ക്കളെ വന്ധീകരിക്കാനും വാക്സിനേഷൻ നൽകാനും ബോധവൽക്കരണം നടത്താനും കൃത്യമായ സംവിധാനമുണ്ടെന്ന് ഇവർ കോടതിയെ അറിയിച്ചു. മൃഗങ്ങളോട് അനുകമ്പ കാട്ടുന്നതോടൊപ്പം 2023-ലെ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ചട്ടങ്ങൾക്ക് അനുസൃതമായ ഒരു മാതൃകയാണിതെന്നും അവർ വാദിച്ചു.
ഈ വാദം ഒരു പ്രത്യേക കേസായി പരിഗണിച്ച കോടതി, എൻ.എ.എൽ.എസ്.എ.ആറിലെ നായ്ക്കളെരാൻ അനുമതി നൽകി. എന്നാൽ ഇതിനും കർശനമായ ഉത്തരവാദിത്ത വ്യവസ്ഥകൾ ബാധകമാക്കിയിട്ടുണ്ട്. തെരുവ് നായകളുടെ സാന്നിധ്യം പൊതുസ്ഥലങ്ങളിൽ ആശങ്കാജനകമായ രീതിയിൽ വർധിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച കോടതി, മറ്റൊരു സുപ്രധാന ഉത്തരവും കൂടി പുറപ്പെടുവിച്ചു. പേവിഷബാധയേറ്റതോ, സുഖപ്പെടുത്താനാകാത്ത വിധം രോഗബാധിതരായതോ, മനുഷ്യർക്ക് കടുത്ത ഭീഷണിയാകുന്ന രീതിയിൽ അക്രമകാരികളായതോ ആയ തെരുവ് നായ്ക്കളെ നിയമപരമായ ചട്ടങ്ങൾ പാലിച്ച് ദയാവധത്തിന് വിധേയമാക്കാൻ അധികാരികൾക്ക് കോടതി അനുമതി നൽകി
