ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും.ഇന്ന് തുടങ്ങുന്ന വാദം കേരളം പോളിംഗ് ബൂത്തില്‍ എത്താന്‍ പോകുന്ന വ്യാഴാഴ്ച്ച വരെ തുടരും. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദമാണ് ഇന്ന് മുതല്‍ നടക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തില്‍ നിലവിലുള്ള വിധിയില്‍ പുനഃപരിശോധന വേണം എന്നാവശ്യപ്പെടുന്നവരുടെ വാദം ആയിരിക്കും ഈ കേസില്‍ ആദ്യം കേള്‍ക്കുക. അതേസമയം, യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ 14,15,16 തീയതികളിലും നടക്കും. ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാര്‍, എ ജെ മസീഹ്, പി ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി എന്നിവര്‍ക്കൊപ്പം ജസ്റ്റിസ് ബി വി നാഗരത്‌നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമാണ്.പുനഃപരിശോധയെ അനുകൂലിക്കുന്നവര്‍ക്കൊപ്പം വാദിക്കാന്‍ അനുവദിക്കണമെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്. വിധിയുടെ പുനഃപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് ഇതുവരെ സമര്‍പ്പിച്ചത്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന 12 പേരുടെ വാദങ്ങളും ഇതുവരെ സമര്‍പ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നല്‍കും. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണോ എന്നതില്‍ കൃത്യമായ നിലപാട് പറയാതെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. യുവതീപ്രവേശനത്തില്‍ മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നതായും യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം വാദിക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് വാദിക്കുക. യുവതീപ്രവേശനത്തെ എതിര്‍ത്താണ് ദേവസ്വം ബോര്‍ഡ് വാദങ്ങള്‍ സമര്‍പ്പിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സ്വിങ്‌വിയാണ് ദേവസ്വം ബോര്‍ഡിനായി വാദിക്കുന്നത്. മതാചാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതികള്‍ അല്ലെന്ന നിലപാടാണ് കേന്ദ്രം അറിയിക്കാന്‍ പോകുന്നത്. ശബരിമലയിലെ യുവതീപ്രവേശനത്തിനു പുറമെ, മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, ഇതര മതസ്ഥരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകളുടെ അവകാശം, മുസ്ലിം ബോറ വിഭാഗത്തിലെ ചേല കര്‍മ്മം തുടങ്ങിയ വിഷയങ്ങളും ഒമ്പതംഗ ബഞ്ച് പരിശോധിക്കും.
ശബരിമല യുവതീ പ്രവേശനം, സുപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ ഇന്ന് മുതല്‍ വാദം തുടങ്ങും
