‘ആര് എവിടെ വെച്ച്‌ എപ്പോള്‍ തെളിവ് അട്ടിമറിച്ചെന്നതില്‍ തെളിവില്ലെന്ന് കോടതി’, പരാമര്‍ശം ആന്റണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസില്‍

തൊണ്ടിമുതല്‍ കേസില്‍ മുൻ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കണമെന്ന അപ്പീലില്‍ വാദം തുടങ്ങി.ആര്, എവിടെ വെച്ച്‌, എപ്പോള്‍ തെളിവ് അട്ടിമറിച്ചുവെന്നതിന് തെളിവില്ലെന്നും തൊണ്ടി മുതല്‍ കോടതിയില്‍ നിന്നും വാങ്ങിയെന്നും തിരിച്ചുകൊടുത്തുവെന്നുമുള്ളത് കൊണ്ട് ആന്റണി രാജുവാണ് കൃത്രിമത്വം കാട്ടിയതെന്ന് പറയാനാകുമോ എന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. ഇതിനെല്ലാം സാഹചര്യ തെളിവുകള്‍ മാത്രമല്ലേ ഉള്ളൂ എന്നും കോടതി ചോദിച്ചു. കേസില്‍ ഗൂഢാലോചന ഉണ്ടായിരുന്നെങ്കില്‍ സീനിയർ അഭിഭാഷകനെയും പ്രതിയാക്കണമായിരുന്നുവെന്നും കോടതി. അന്വേഷണ ഉദ്യോഗസ്ഥർ നിർണായകമായ പല കാര്യങ്ങളും അന്വേഷിച്ചില്ലെന്ന് ആന്റണി രാജുവും വാദത്തിനിടെ ചൂണ്ടിക്കാട്ടി.അതേ സമയം, ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ കോടതിയില്‍ ശക്തമായ നിലപാടെടുത്തു. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കുറ്റകൃത്യമാണിതെന്ന് സർക്കാർ ബോധിപ്പിച്ചു.1990 ല്‍ ആന്റണി രാജു ജൂനിയർ അഡ്വക്കേറ്റായി ജോലി ചെയ്യുന്ന കാലത്ത് ലഹരിമരുന്ന് കേസിലെ പ്രതിയായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രം വെട്ടി ചെറുതാക്കി കോടതിയില്‍ തിരികെ നല്‍കിയെന്നതാണ് കേസ്. 2026 ജനുവരിയില്‍ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു.ആന്റണി രാജുവിനെ കൂടാതെ മുൻ കോടതി ജീവനക്കാരനായ ജോസും ഈ കേസില്‍ കുറ്റക്കാരനാണെന്നായിരുന്നു കോടതി കണ്ടെത്തല്‍. വിചാരണ കോടതി വിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ ഹർജിയില്‍ വാദം പൂർത്തിയാക്കിയ കേരള ഹൈക്കോടതി വിധി പറയാനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *