ഗര്‍ഭിണിയാണോയെന്ന് ആദ്യം പരിശോധിക്കണം, കാലതാമസം വരുത്തരുത്’; ബലാത്സംഗ കേസ് സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി

ലഖ്നൗ: ബലാല്‍സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഗര്‍ഭിണിയാകുന്ന കേസുകള്‍ കണ്ടെത്താന്‍ കാലതാമസം നേരിടുന്നതായി അലഹബാദ് ഹൈക്കോടതി. 24 ആഴ്ചകള്‍ വരെയുള്ള ഗര്‍ഭച്ഛിദ്രത്തിനായി ചട്ടങ്ങള്‍ നടപടിക്രമങ്ങള്‍ നിലവിലുണ്ടെങ്കിലും നിരവധി പേര്‍ ഇപ്പോഴും 24 ആഴ്ചകള്‍ക്ക് ശേഷം ഹരജികള്‍ സമര്‍പ്പിക്കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 2025 ഫെബ്രുവരി ആറിന് ഉത്തര്‍പ്രദേശിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം സംരക്ഷിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി (മെഡിക്കല്‍ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍) സത്യവാങ്മൂലം ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ്, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത, ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ഗര്‍ഭച്ഛിദ്രം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.നിയമ നടപടിക്രമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ കാരണം ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നിയമങ്ങളും എസ്ഒപികളും നിലവിലുണ്ടെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനം നടപ്പാക്കിയ എസ്ഒപികള്‍ നടപ്പിലാക്കുന്നതില്‍ പോരായ്മകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്കുള്ള നഷ്ട പരിഹാരവും ഗര്‍ഭസ്ഥ ശിശുവിന്റെയും ഗര്‍ഭിണിയുടെയും സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കുട്ടികളെ ദത്തെടുക്കുന്ന പദ്ധതികള്‍ക്കും ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന് കൃത്യമായ പദ്ധതികള്‍ ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ‘ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും കൃത്യമായി നിര്‍ദേശം നല്‍കാന്‍ കഴിയുന്ന വിദഗ്ദ്ധരെ സംസ്ഥാനം നിയന്ത്രിക്കണം. കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, ഏജന്‍സികള്‍ എന്നിവരുമായി യോജിച്ച് നോഡല്‍ അധികാരികളെ നല്‍കിയിരിക്കണം. അല്ലാത്ത പക്ഷം സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടേക്കാം.24 ആഴ്ച കടന്ന് ഗര്‍ഭച്ഛിദ്രം നടത്തുന്നത് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടോയെന്നറിയാനുള്ള പ്രത്യേക പരിശോധനക്ക് വിധേയമാക്കണം. ഗര്‍ഭം നിലനിര്‍ത്തണമോ വേണ്ടയോ തുടങ്ങിയ തീരുമാനങ്ങള്‍ 24 ആഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ പരിഗണിക്കുന്നതിന് 2026 മാര്‍ച്ച് 13ലേക്ക് വിധി പ്രസ്താവം മാറ്റിവച്ചതായും കോടതി പറഞ്ഞു.കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ അവസാനിപ്പിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി 2024ല്‍ പറഞ്ഞത് വന്‍ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു.ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മനസില്‍ ആഴത്തിലുള്ളതും ശാശ്വതവുമായ മുറിവുകളുണ്ടാക്കുകയും കുട്ടികളുടെ മാനസികാരോഗ്യം, വൈകാരിക സ്ഥിരത, സാമൂഹിക ബന്ധങ്ങള്‍ എന്നിവയെ ബാധിക്കുകയും ചെയ്യുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിലൊന്നാണ് ലൈംഗിക കുറ്റകൃത്യങ്ങളുടെ ഒത്ത് തീര്‍പ്പാക്കലെന്നും കോടതി പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *