വിദ്യാർത്ഥികള്‍ ജീവനൊടുക്കുകയോ അസ്വാഭാവികമായി മരിച്ച നിലയില്‍ കണ്ടെത്തുകയോ ചെയ്യുന്ന സംഭവങ്ങളില്‍ ഓണ്‍ലൈൻ, വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവർ വിവരം ഉടൻ പൊലീസിനെ അറിയിക്കണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം.രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാർത്ഥികളുടെ അസ്വാഭാവിക മരണങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ ഈ സുപ്രധാന ഇടപെടല്‍.ഐഐടി ഡല്‍ഹിയില്‍ രണ്ട് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ.ബി. പർധിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിർദ്ദേശം നല്‍കിയത്. നേരിട്ടുള്ള ക്ലാസുകള്‍ നടക്കുന്ന കോളേജുകള്‍ക്ക് മാത്രമല്ല, ഓണ്‍ലൈൻ വഴിയും വിദൂര വിദ്യാഭ്യാസ രീതിയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും.
വിദ്യാര്‍ത്ഥികളുടെ മരണം: ഓണ്‍ലൈൻ, വിദൂരവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവരം ഉടൻ പൊലീസിനെ അറിയിക്കണമെന്ന് സുപ്രീം കോടതി
