എറണാകുളം: കുവൈറ്റിലെ ഹോട്ടൽ വ്യവസായിയായിരുന്ന ബെംഗളുരുവില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ (58) തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുയർത്തി ഹൈക്കോടതി.കുവൈത്ത് മദ്യദുരന്തത്തിന് ഇരയായി ഓർമ്മ നഷ്ടപ്പെട്ട ശേഷം ഒക്ടോബർ 5-ന് കൊച്ചിയിലെത്തിയ ലാമയെ ഒക്ടോബർ 10 മുതലാണ് കാണാതായത്. മകൻ സന്റോണ്‍ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. കൊച്ചി കളമശ്ശേരി എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽനിന്ന് ജീർണിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം സൂരജ് ലാമയുടേതെന്ന സംശയത്തിലാണ് പൊലീസ്.എന്നാൽ, ജുഡീഷ്യൽ സിറ്റി വരാനിരിക്കുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം ലഭിച്ചതെന്നും, നഗരത്തിൽ നിരീക്ഷണമില്ലാതെ ഇങ്ങനെ ഒരു സ്ഥലം എങ്ങനെ കിടന്നുവെന്നും കോടതി ചോദിച്ചു. നഗര പരിധിയിലുള്ള പ്രദേശങ്ങളിൽ ശ്രദ്ധ വേണ്ടതാണെന്ന് ഓർമ്മിപ്പിച്ച കോടതി, നാളെ ആരെങ്കിലും ഒരാളെ കൊന്ന് കൊണ്ടിട്ടാൽ എന്ത് പറയുമെന്നും എത്ര മൃതശരീരങ്ങൾ അവിടെ കിടക്കുന്നുണ്ടാകുമെന്നും വിമർശിച്ചു.വി.ഐ.പികളെ മാത്രം സംരക്ഷിക്കലല്ല പൊലീസിന്റെ പണിയെന്നും സാധാരണക്കാരന്റെ സുരക്ഷ ഉറപ്പാക്കണം എന്നും കോടതി ഓർമ്മിപ്പിച്ചു. ഈ സംസ്ഥാനത്ത് സംഭവിച്ചത് ഒരിക്കലും വീണ്ടും ഉണ്ടാകാതിരിക്കട്ടെയെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. അതേസമയം, പിതാവിനെ കളമശ്ശേരി സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് നടപടിക്രമങ്ങൾ പാലിക്കാതെ വിട്ടയച്ചതാണ് തിരോധാനത്തിലേക്ക് നയിച്ചതെന്നും, തിരച്ചിലിൽ പോലീസും അലംഭാവം കാണിച്ചെന്നും, ഇത് മുഴുവൻ സിസ്റ്റത്തിൻ്റെ വീഴ്ചയാണെന്നും മകൻ സന്റോണ്‍ ലാമ ആരോപിച്ചു.എല്ലാ പരിശോധനകളും നടത്തിയ സ്ഥലത്തിന് സമീപം നിന്നാണ് പിതാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച മൃതദേഹം സൂരജ് ലാമയുടെ അല്ലെങ്കിൽ ആരുടേതാണെന്ന് അറിയണമെന്നും, മൃതദേഹം പിതാവിന്റെത് തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും മകൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാളുടെ ഡിഎന്‍എ സാംപിളുകള്‍ പൊലീസ് ശേഖരിച്ചു. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ലാമയുടെ കുടുംബത്തോട് ഉടൻ കേരളത്തിലെത്താൻ പൊലീസ് നിർദേശം നൽകിയിരുന്നു.കുവൈറ്റിലെ ദുരന്തത്തെത്തുടർന്ന് ഓർമ്മ നഷ്ടപ്പെട്ട ലാമയെ കാണാതായതോടെ, അദ്ദേഹത്തിന്റെ മകൻ സാന്റൺ ലാമ ഒന്നര മാസത്തോളം നീതിക്കായി പോലീസ് സ്റ്റേഷനുകളിലടക്കം കയറിയിറങ്ങുകയായിരുന്നു. മകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെത്തുടർന്ന് ഹൈക്കോടതി ഇടപെടുകയും പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, കോടതി നിർദേശിച്ചിട്ടും ഈ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തുന്നത്.
Related Posts
കൈനകരി അനിത കൊലക്കേസ്: ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ ഒന്നാം പ്രതിക്ക് വധശിക്ഷ
- law-point
- November 24, 2025
- 0
ആലപ്പുഴ കൈനകരിയിലെ അനിത വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. നിലമ്ബൂർ […]
ആയവന പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
- law-point
- December 23, 2025
- 0
കോടതി ഉത്തരവ് ലംഘിച്ചതിന് ആയവന പഞ്ചായത്ത് സെക്രട്ടറി നോര്‍ത്ത് മാറാടി ചൊള്ളക്കാട്ട് സി.വി […]
പരാശക്തി’ കഥ മോഷണമെന്ന് പരാതി; സുധ കൊങ്കരയിൽനിന്ന് വിശദീകരണം തേടി ഹൈക്കോടതി
- law-point
- December 28, 2025
- 0
ചെന്നൈ: തമിഴ് സിനിമ ‘പരാശക്തി’യുടെ കഥ മോഷ്ടിച്ചുവെന്ന പരാതിയിൽ നിർമാതാവിനോടും കഥാകൃത്തിനോടും വിശദീകരണം […]
