സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.2027 ഫെബ്രുവരി 9 വരെയാണ് കാലാവധി. ഹരിയാനയില്‍ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൂര്യകാന്ത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം, പെഗാസസ് ചാര സോഫ്റ്റ്‍വെയർ കേസ് അടക്കം നിർണായക വിധിന്യായങ്ങളുടെ ഭാഗമായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്.ഹരിയാനയിലെ ഹിസാറിനടുത്തുള്ള ഒരു ചെറിയ കർഷക കുടുംബത്തിലാണ് 1962 ഫെബ്രുവരി 10ന് ജസ്റ്റിസ് സൂര്യകാന്ത് ജനിച്ചത്. സ്കൂള്‍ അധ്യാപകനായിരുന്നു പിതാവ്. 38ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി. 2004 ജനുവരിയില്‍ 42ാം വയസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. അവിടെ 14 വർഷം സേവനം അനുഷ്ഠിച്ചു.2018 ഒക്ടോബറില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2019 മെയില്‍ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2024 നവംബർ മുതല്‍ സുപ്രീം കോടതി ലീഗല്‍ സർവീസ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. നേരത്തെ നാഷണല്‍ ലീഗല്‍ സർവീസ് അതോറിറ്റിയില്‍ രണ്ട് തവണ അംഗമായിരുന്നു. മനുഷ്യാവകാശങ്ങള്‍, ഭരണഘടനാപരമായ വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആയിരത്തിലധികം വിധിന്യായങ്ങളുടെ ഭാഗമാണ് ജസ്റ്റിസ് സൂര്യകാന്ത്.2023ല്‍ ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ആർട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞത് ശരിവച്ചത് ഉള്‍പ്പെടെയുള്ള സുപ്രധാന വിധിയുടെ ഭാഗമായിട്ടുണ്ട്. 2027 ഫെബ്രുവരി 9ന് ആണ് സൂര്യകാന്ത് വിരമിക്കുക.
സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ചുമതലയേല്‍ക്കും
