സർക്കാർ ഭൂമിയില്‍ നിർമിച്ചതായി ആരോപിക്കപ്പെടുന്ന ഒരു പള്ളി, വിവാഹ മണ്ഡപം, ആശുപത്രി എന്നിവ പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഭാല്‍ പള്ളി കമ്മിറ്റി സമർപ്പിച്ച അടിയന്തര ഹരജി അലഹബാദ് ഹൈക്കോടതി തള്ളി.ജസ്റ്റിസ് ദിനേശ് പഥക്കിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ചാണ് ഹരജി തള്ളിയത്.ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി അടിയന്തര സ്റ്റേ ആവശ്യം തള്ളുകയും കീഴ്‌ക്കോടതിയെ സമീപിക്കാൻ പള്ളി കമ്മിറ്റിയോട് നിർദേശിക്കുകയും ചെയ്തു. സർക്കാർ ഭൂമിയില്‍ നിർമിച്ചതായി ആരോപിക്കപ്പെടുന്ന പള്ളിക്ക് ഭരണകൂടം നോട്ടീസ് നല്‍കുകയും കമ്മിറ്റിക്ക് നാല് ദിവസത്തെ സമയപരിധി നല്‍കുകയും ചെയ്തിരുന്നു. സമയപരിധി അവസാനിക്കുന്നതിനു മുമ്ബുതന്നെ പള്ളി കമ്മിറ്റി അംഗങ്ങള്‍ മതിലിന്റെ ചില ഭാഗങ്ങള്‍ സ്വയം പൊളിച്ചുമാറ്റാൻ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.ദസറ ദിനത്തില്‍ 200 ഓളം പൊലീസുക്കാരുടെ അകമ്ബടിയോടെ സംഭാല്‍ ജില്ലാ ഭരണകൂടം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വിവാഹ മണ്ഡപം ഉള്‍പ്പെടെ പൊളിച്ചുമാറ്റിയാതായി പ്രദേശവാസികള്‍ ആരോപിച്ചു. വെള്ളിയാഴ്ച നടന്ന അവസാന വാദം കേള്‍ക്കലില്‍ ഭൂമിയുടെ രേഖകള്‍ സമർപ്പിക്കാൻ ഹൈക്കോടതി ഹരജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ, ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, എഡിഎം, തഹസില്‍ദാർ, ഗ്രാമസഭ എന്നിവരെ ഹരജിയില്‍ കക്ഷികളാക്കിയിട്ടുണ്ട്.
സംഭാല്‍ മസ്ജിദ്: പൊളിക്കല്‍ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി
