ന്യൂഡൽഹി: ചീത്ത വിളിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്ന കേസിൽ അധ്യാപകനെ സുപ്രീം കോടതി വെറുതെവിട്ടു. സ്കൂളിന്റെയും കോളേജിന്റെയും ചുമതലയുള്ള അധ്യാപകനാണ് മറ്റൊരു വിദ്യാർഥിയുടെ പരാതിയിൽ വിദ്യാർഥിയെ ശകാരിച്ചത്. ഈ സംഭവത്തിന് ശേഷമാണ് വിദ്യാർഥി ആത്മഹത്യ ചെയ്‌തത്. ചീത്തവിളിച്ചതിൽ മനംനൊന്താണ് വിദ്യാർഥി ആത്മഹത്യ ചെയ്തെന്നായിരുന്നു ഉയർന്നുവന്ന ആരോപണം. ശകാരിച്ചതിൻ്റെ പേരിൽ വിദ്യാർഥി ആത്മഹത്യ ചെയ്യുമെന്ന് പ്രതി ചേർക്കപ്പെട്ട വ്യക്തി ഒരിക്കലും കരുതിയിട്ടുണ്ടാവില്ലെന്ന് വിലയിരുത്തിയാണ് കോടതി അധ്യാപകനെ വെറുതെ വിട്ടത്.
ചീത്ത പറഞ്ഞതിൻ്റെ പേരിൽ ഇത്രയും വലിയ ദുരന്തം സംഭവിക്കുമെന്ന് ഒരു സാധാരണക്കാരനും സങ്കൽപ്പിച്ചിട്ടുണ്ടാകില്ലെന്ന് ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുല്ല, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306 പ്രകാരം ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ധാക്കിയത്.
വിദ്യാർഥിയുടെ പരാതിയിലാണ് മരിച്ച കുട്ടിയെ ശകാരിച്ചതെന്നും ഒരാളുടെ പരാതിയിൽ ചീത്തവിളിക്കുന്നത് വളരെ നിസാരമായ പ്രശ്നപരിഹാര നടപടിയാണെന്നും ബെഞ്ച് വിലയിരുത്തി. കുറ്റാരോപിതൻ തെറ്റ് ചെയ്‌തതായി ആരോപിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തന്റെ മറുപടി ന്യായമാണെന്നും വിദ്യാർത്ഥി കുറ്റകൃത്യം ആവർത്തിക്കാതിരിക്കാനും ഹോസ്റ്റലിൽ സമാധാനവും സ്വസ്ഥതയും നിലനിർത്താനുമാണ് ഒരു രക്ഷിതാവെന്ന നിലയിൽ വിദ്യാർഥിയെ ചീത്തവിളിച്ചതെന്ന് അഭിഭാഷകൻ മുഖേന കുറ്റാരോപിതൻ കോടതിയെ ബോധ്യപ്പെടുത്തി. മരിച്ചകുട്ടിയുമായി വ്യക്തിപരമായി തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും അധ്യാപകൻ കോടതിയെ അറിയിച്ചു.