നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹരജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിന്റെ വിചാരണ ഘട്ടത്തില്‍ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് വലിയ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത്.കേസ് അട്ടിമറിക്കുന്നതിനായി ബോധപൂർവ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് അതിജീവിത ഹരജിയില്‍ പ്രധാനമായും ആരോപിക്കുന്നത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ ചോർന്നത് കേസിന്റെ സുതാര്യതയെ ബാധിക്കുന്നതാണെന്നും, ഇതിന് പിന്നില്‍ പ്രവർത്തിച്ചവരെ കണ്ടെത്താൻ വിപുലമായ അന്വേഷണം തന്നെ വേണമെന്നുമാണ് പ്രധാന ആവശ്യം.മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ കോപ്പി ചെയ്ത പെൻഡ്രൈവ് അടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നതാണ് ഹരജിയിലെ മറ്റൊരു ആവശ്യം. ഇത് ഫോറൻസിക് ലാബിലേക്ക് അയച്ച്‌ പരിശോധിച്ച്‌, ദൃശ്യങ്ങള്‍ അനധികൃതമായി ആക്സസ് ചെയ്ത കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അതിജീവിത ആവശ്യപ്പെടുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ഇത്തരമൊരു വീഴ്ചയുണ്ടായത് അതീവ ഗൗരവത്തോടെയാണ് നിയമലോകവും നോക്കിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *