ചെന്നൈ: സുപ്രീം കോടതിയുടെ ശക്തമായ നിരീക്ഷണങ്ങളെയും നിർദ്ദേശങ്ങളെയും മറികടന്ന് തങ്ങളുടെ ചരിത്രപ്രസിദ്ധമായ ദ്വിഭാഷാ നയത്തിൽ ഉറച്ചുനിൽക്കുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ജവഹർ നവോദയ വിദ്യാലയങ്ങൾക്കായി സംസ്ഥാനത്ത് ഭൂമി അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ അരുമുഗ ഉറപ്പിച്ചു പറഞ്ഞു. ഹിന്ദി ഭാഷയോടുള്ള സംസ്ഥാനത്തിന്റെ സമീപനം പുനഃപരിശോധിക്കണമെന്നും, സ്കൂളുകൾ സ്ഥാപിക്കുന്നതിനായി അനുയോജ്യമായ ഭൂമി കണ്ടെത്താൻ മൂന്ന് മാസത്തെ സമയം നൽകുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നെങ്കിലും സർക്കാരിന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ വിഷയത്തിൽ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്നും വളരെ നിർണ്ണായകമായ നിരീക്ഷണങ്ങളാണ് ഉണ്ടായത്. ഹിന്ദി ഭാഷയെ പൂർണ്ണമായും തള്ളിക്കളയാൻ കഴിയില്ലെന്നും രാജ്യത്തെ ഓരോ സംസ്ഥാനത്തിനും സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് എ.ജി. മാസിഹും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാണിക്കുകയുണ്ടായി. ചെന്നൈയും ഡൽഹിയും തമ്മിലുള്ള ആശയവിനിമയത്തിലെ അന്തരം കുറക്കണമെന്നും, പുതിയ നവോദയ സ്കൂളുകൾ വരുന്നത് തമിഴ്‌നാടിന്റെ വിദ്യാഭ്യാസ നിലവാരത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനവും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ചകൾ തുടരണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.എന്നാൽ കേന്ദ്ര സർക്കാരിന്റെ ത്രിഭാഷാ പദ്ധതിയുടെ ഭാഗമായ നവോദയ സ്കൂളുകൾ തമിഴ്‌നാടിന്റെ ദീർഘകാലമായുള്ള ദ്വിഭാഷാ നയത്തിന് പൂർണ്ണമായും എതിരാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. അന്തരിച്ച മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരയുടെ കാലത്ത്, 1968-ലെ നിയമസഭാ പ്രമേയത്തിലൂടെ രൂപംകൊണ്ട തമിഴ് ഇംഗ്ലീഷ് ഭാഷാ ഫോർമുലയാണ് തമിഴ്‌നാട് പതിറ്റാടുകളായി പിന്തുടരുന്നത്. തമിഴ്‌നാട്ടിലേക്ക് ഹിന്ദി ഭാഷ പരോക്ഷമായി അടിച്ചേൽപ്പിക്കാനുള്ള ശ്രമമായാണ് ഇത്തരം പദ്ധതികളെ സംസ്ഥാനം കാണുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ജവഹർ നവോദയ വിദ്യാലയങ്ങൾ ഇല്ലാത്ത ഒരേയൊരു സംസ്ഥാനമായി ഇന്നും തമിഴ്‌നാട് തുടരുന്നു. കോടതിയുടെ അന്തിമ വിധി വരുന്നതുവരെ നിലവിലെ ഇരുഭാഷാ നയത്തിൽ നിന്നും ഒരടി പോലും പിന്നോട്ട് പോകില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ.
ദ്വിഭാഷാ നയത്തിൽ മാറ്റമില്ല; സുപ്രീം കോടതിയുടെ പരാമർശങ്ങൾക്കിടയിലും നവോദയ സ്കൂളുകൾക്കായി ഭൂമി നൽകില്ലെന്ന് തമിഴ്‌നാട് സർക്കാർ
